ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശൂർ റെയിൽവെ സ്റ്റേഷനിലെ പൈതൃകക്കിണർ പുനർജനിക്കുന്നു. തൃശൂരിൽ റെയിൽവെയെത്തിയ കാലത്ത് നിർമിച്ച്, പിന്നീട് മാലിന്യക്കുപ്പയായി മാറിയ കിണറാണ് ശുചീകരിക്കുന്നത്. ഈ വർഷം അനുഭവിച്ച വേനലിന്റെ കാഠിന്യമാണ് കിണർ ശുചീകരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ.
ഈ വമ്പൻ കിണറിന് 115 വയസുണ്ട്. 1902ൽ ഇതുവഴി ആദ്യ കൽക്കരി വണ്ടി ഓടിത്തുടങ്ങിയപ്പോൾ ബ്രിട്ടീഷുകാർ കുത്തിയതാണിത്. പിന്നീട് അരനൂറ്റാണ്ടോളം ഇവനായിരുന്നു റയിൽവെ സ്റ്റേഷന്റെയും യാത്രക്കാരുടെയും ദാഹമകറ്റിയത്. പിന്നീട് വാട്ടർ അതോറിറ്റിയുടെ വെള്ളം കിട്ടിത്തുടങ്ങിയതോടെ ഈ കിണർ വെറും മാലിന്യനിക്ഷേപകേന്ദ്രമായി മാറി. എന്നാൽ നാല് പതിറ്റാണ്ടിന് ശേഷം വീണ്ടും ഇതൊരു കിണറായി മാറുകയാണ്. നാടും നഗരവും പൊള്ളിച്ച ഈ വേനൽകാലം പഠിപ്പിച്ച പാഠമാണത്.
കിണർ ശുചീകരിക്കണമെന്ന് റയിൽവെ ഉദ്യോഗസ്ഥർ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി.എസ്. സുനിൽകുമാർ 23 ലക്ഷം രൂപ അനുവദിച്ചതോടെ പൈതൃകകിണറിന് പുനർജന്മമായി. കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന പഴയ പമ്പും കല്ലിൽ വെട്ടിയെടുത്ത രൂപവുമാണ് ൈപതൃകകിണറിന്റെ പ്രത്യേകത. ഈ കിണർ ശുചീകരിച്ചെടുക്കുന്നതോടെ ഇനിയൊരു വേനലിൽ വെള്ളത്തിനായി കഷ്ടപ്പെടേണ്ടിവരില്ലെന്നാണ് പ്രതീക്ഷ.