ഉദ്ഘാടനത്തിന് 9 നാൾ മാത്രം ബാക്കി നിൽക്കെ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ നിർമാണം അന്തിമമിനുക്കുപണികളിലാണ്. വ്യത്യസ്ത പ്രമേയങ്ങളിലൊരുക്കിയ മെട്രോ സ്റ്റേഷനുകളാണ് കൊച്ചി മെട്രോയെ വേറിട്ടതാക്കുന്ന ഒരുഘടകം. പശ്ചിമഘട്ടവും നാവികചരിത്രവും മെട്രോ സ്റ്റേഷനുകളുടെ ചുവരുകളിൽ സ്ഥാനംപിടിച്ചിട്ടുണ്ട്.
കൊച്ചി മെട്രോ സ്റ്റേഷനുകൾ കേരളത്തിന്റെ സംസ്കാരവും ചരിത്രവും പരിസ്ഥിതിയും അടയാളപ്പെടുത്തുന്നു. മലനിരകളെ തഴുകിയൊഴുകുന്ന പെരിയാറിന്റെ ചരിത്രവും ദൃശ്യഭംഗിയുമാണ് ആലുവ സ്റ്റേഷനെ അലങ്കരിക്കുന്നത്. ചുമരിലെ ചിത്രത്തിനൊപ്പം തറയിലും നദികൾ പരന്നൊഴുകുന്ന രൂപരേഖയാണ്. പശ്ചിമഘട്ടത്തിലെ പക്ഷികളുടെ വർണപ്പൊലിമയാണ് മുട്ടം സ്റ്റേഷനിൽ യാത്രക്കാരെ വരവേൽക്കുക. കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങളാണ് ഇടപ്പള്ളി സ്റ്റേഷന്റെ തീം.
നിർമാണം പൂർത്തിയാകാനുള്ള സ്റ്റേഡിയം സ്റ്റേഷൻ കായികചരിത്രത്തിന്റെ നേർസാക്ഷ്യമാകും. കൊച്ചിയുടെ ചരിത്രം മഹാരാജാസ് സ്റ്റേഷൻ പറയും.