കളമശേരി ∙ എനിക്ക് അമ്മയെ വേണം, അമ്മയുടെ രോഗം മാറണം, ഒരു വീടുവേണം, പഠിച്ച് ഡോക്ടറാകണം– വീട്ടിൽ വരുന്നവരോട് അനന്യയെന്ന ഏഴു വയസ്സുകാരി തന്റെ ആശകൾ പറയുന്നതിങ്ങനെ. തന്റെ അമ്മയുടെ രോഗം മാറാൻ സഹായിക്കണമെന്നും പ്രാർഥിക്കണമെന്നും അഭ്യർഥിക്കുകയും ചെയ്യും. തൃക്കാക്കര സെന്റ് ജോസഫ്സ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ അനന്യ പ്രാർഥനകളിൽ അമ്മയെ ഉൾപ്പെടുത്തണമെന്ന് കൂട്ടുകാരികളോടൊക്കെ അവൾ പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് അവളും അവൾക്ക് അമ്മയും മാത്രമേയുള്ളുവെന്ന് ആ ഇളംമനസ്സ് നല്ല പോലെ തിരിച്ചറിഞ്ഞിരിക്കുന്നു.
അനന്യയുടെ മാതാവ് ജൂലി ജോഷിയുടെ ജീവിതം ഒരു ദുഃഖ കഥയാണ്. കാൻസർ രോഗിയായ ഈ മുപ്പത്തിമൂന്നുകാരിക്ക് മരുന്നിനു മാത്രം ഒരു മാസം 80,000 രൂപ വേണം. ജൂലിക്ക് രണ്ടര വയസ്സുള്ളപ്പോൾ കാൻസർ രോഗം പിടിപെട്ട് അമ്മയെ നഷ്ടപ്പെട്ടു. തൊട്ടടുത്ത വർഷം അപകടത്തിൽ പിതാവും. പിന്നീട് പിതാവിന്റെ സുഹൃത്താണ് വളർത്തിയത്. വിവാഹവും കഴിച്ചു നൽകി. മൂന്നര വർഷം മുൻപാണ് താൻ രോഗിയാണെന്നു ജൂലി തിരിച്ചറിഞ്ഞത്. തുടർന്ന് ഭർത്താവ് വിട്ടുപോയത് വലിയ ആഘാതമായി. മകളുടെ സാന്ത്വനമാണ് ഏക ആശ്വാസം. അമ്മയ്ക്ക് വയ്യാതാകുമ്പോൾ അനന്യയാണ് അയൽവാസികളെ വിളിക്കാനും മറ്റും ഓടുന്നത്.
ഇപ്പോൾ കഴിക്കുന്ന മരുന്നുകൊണ്ടു രോഗം കുറയുന്നില്ലെങ്കിൽ കീമൊതെറപ്പി ചെയ്യണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. മരുന്നു വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത ജൂലിക്ക് അതാലോചിക്കാനാവുന്നില്ല. കാൻസർ രോഗിക്ക് കിട്ടേണ്ട ഒരു ആനുകൂല്യവും ജൂലിക്ക് ലഭിക്കുന്നില്ല. മുഖ്യമന്ത്രിയുടെ കാരുണ്യ ചികിൽസാ സഹായത്തിന് ആറുമാസം മുൻപ് അപേക്ഷ നൽകിയെങ്കിലും ഇതുവരെ ഒന്നും ലഭിച്ചില്ല. നഗരസഭയുടെ സഹായവും ലഭിക്കുന്നില്ല. കാരുണ്യമതികളുടെ സഹായം കൊണ്ടാണ് ഇതുവരെ പിടിച്ചുനിന്നത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. എല്ലാ വേദനകളും പരിഹരിക്കാൻ കാരുണ്യമതികളുടെ സഹായം തേടുകയാണ് ജൂലിയും മകളും.