പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചതിന്റെ ആവേശം തീരും മുന്‍പേ കൊച്ചിയിലെ മുപ്പതോളം തണൽമരങ്ങൾ റയില്‍വേ വെട്ടിമാറ്റുന്നു. ദക്ഷിണ നാവികസേന ആസ്ഥാന കവാടം മുതല്‍ വില്ലിങ്ഡന്‍ ഐലന്‍ഡ് വരെയുള്ള കൂറ്റന്‍ മരങ്ങളാണ് മുറിച്ചുമാറ്റുന്നത്. വില്ലിങ്ഡന്‍ ഐലന്‍ഡിലേക്കുള്ള റയിൽപാതയുടെയും ജനങ്ങളുടേയും സുരക്ഷയ്ക്കായാണ് മരങ്ങള്‍ വെട്ടുന്നതെന്നാണ് റയിൽവേയുടെ ന്യായീകരണം.
മെട്രോ നഗരമായി വളരുന്ന കൊച്ചിക്ക് പതിറ്റാണ്ടുകളോളം തണലും തണുപ്പുമേകിയിരുന്ന മരമുത്തശ്ശിമാരാണ് ഇരുട്ടിന്റെ മറവില്‍ വാളിനിരയാകുന്നത്. നാലുമരങ്ങള്‍ മുറിച്ചുകഴിഞ്ഞു. ബാക്കിയുള്ളവ ഏതാനും ദിവസങ്ങള്‍ക്കകം മുറിച്ചുമാറ്റും. പത്തുദിവസത്തിനുള്ളില്‍ 30 മരങ്ങള്‍ മുറിച്ചുമാറ്റാനാണ് റയില്‍വേ നല്‍കിയിരിക്കുന്ന കരാര്‍. ദിവസവും രാത്രിയാണ് മരംമുറി തുടങ്ങുന്നത്. പകല്‍ സമയം റോഡില്‍ തിരക്കായതിനാല്‍ രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയുള്ള സമയത്ത് മരം മുറിക്കാന്‍ ട്രാഫിക് പൊലീസ് അനുമതി നല്‍കുകയായിരുന്നു.
വില്ലിങ്ഡന്‍ ഐലന്‍ഡിലേക്കുള്ള റയില്‍ ഗതാഗതം പുനരാരംഭിക്കാന്‍ റയില്‍വേ തീരുമാനിച്ചിരുന്നു. പുതിയ പാതയ്ക്ക് തടസ്സമായി നില്‍ക്കുന്ന മരങ്ങളും അപകടാവസ്ഥയിലുള്ള മരങ്ങളുമാണ് മുറിച്ചുമാറ്റുന്നതെന്നാണ് റയില്‍വേയുടെ വിശദീകരണം. നേവല്‍ ബേസിന്റെ പ്രധാനകവാടത്തോട് ചേര്‍ന്നുള്ള മരങ്ങളെല്ലാം അപകടാവസ്ഥയിലാണെന്ന് റയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. ലോകപരിസ്ഥിതി ദിനത്തില്‍ നാടെങ്ങും വൃക്ഷത്തൈകള്‍ നട്ടതിനു പിന്നാലെ തണല്‍മരങ്ങള്‍ വെട്ടിമാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യുവജന സംഘടനകള്‍. മരംമുറി തടയാന്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഇവര്‍.