ഒന്നിരുത്തി ചിന്തിക്കാനുള്ള സമയംപോലുമില്ല ഈയാംപാറ്റകളുടെ ജീവിതം. മണ്ണിൽ തുടങ്ങി മാനത്തുയർന്ന് വീണ്ടും മണ്ണിലേക്ക്. അതിനിടെ ഇരതേടിയെത്തുന്നവർക്ക് ചിലപ്പോൾ സ്വയം ആഹാരവുമാകും. കൊച്ചി മറൈൻഡ്രൈവിൽ ഞങ്ങളുടെ ക്യാമറകണ്ട ഈയാംപാറ്റകളുടെ ജീവിതചക്രത്തിലേക്ക്.
മഴ തെളിഞ്ഞ മാനം കണ്ടാണ് മണ്ണിനടിയിലെ കൂട്ടില്‍ നിന്ന് ഈയാമ്പാറ്റക്കൂട്ടം ഇരച്ചിറങ്ങിയത്. പഴയ കൂട് വിട്ട് പുതിയ കൂടൊന്നൊരുക്കാന്‍. മഴയുടെ സന്തോഷം പങ്കുവച്ചവര്‍ ആകാശത്തേക്ക് പറന്നുയര്‍ന്നു.
പിന്നെ കുഞ്ഞിച്ചിറകുകള്‍ പൊഴിച്ച് തിരികെ ഭൂമിയിലേക്ക്. മണ്ണില്‍ പുതിയ കൂടൊരുക്കാന്‍ ഇറങ്ങിയവരെ കാത്ത് പക്ഷേ ശത്രു ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഓന്തിന്‍റെ രൂപത്തില്‍. വീണു കിട്ടിയ ഇരകളെയൊന്നിനെ പോലും വിടാെത വിഴുങ്ങിയ ശത്രുവിന്‍റെ തലയുയര്‍ത്തിയുളള നില്‍പ്പില്‍ ജീവിതത്തിന്‍റെ ക്ഷണികതയത്രയും പ്രതിഫലിക്കുന്നുണ്ടെന്ന് തോന്നിപ്പോയി.