കടക്കെണിയിലായ മറയൂരിലെ കരിമ്പ് കർഷകർക്ക് നേരിയ ആശ്വാസമായി മറയൂർ ശർക്കരയുടെ വില ഉയർന്നു. അറുപത് കിലോ അടങ്ങുന്ന ഒരു ചാക്ക് ശർക്കരയുടെ വില 3600രൂപയായി. ശർക്കര ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് വില ഉയരാൻ കാരണം. ഗുണമേൻമകൊണ്ടും മധുരംകൊണ്ടും ലോകപ്രശസ്തമാണ് മറയൂർ ശർക്കര. എന്നാൽ ഇത് ഉത്പാദിപ്പിക്കുന്ന കരിമ്പ് കർഷകരുടെ ജീവിതം എന്നും കയ്പേറിയതാണ്.
ന്യായ വില നിഷേധത്തിനു പുറമെ കാലാവസ്ഥ വ്യതിയാനം മൂലം കരിമ്പ് ഉത്പാദനത്തിലുണ്ടാകുന്ന കുറവുമാണ് ഇതിന് കാരണം. തുച്ഛമായ വിലയാണ് ശർക്കര നിർമിച്ച് നൽകുന്ന കർഷകർക്ക് വ്യാപാരികൾ നൽകുന്നത്. മൂന്ന് മാസം മുന്‍പ് വരെ 60 കിലോയടങ്ങുന്ന ഒരു ചാക്ക് ശര്‍ക്കരയ്ക്ക് 2600 രൂപയാണ് വ്യാപാരികൾ വിലയിട്ടത്. 3200 രൂപ ഉത്പാദന ചെലവ് വരുമ്പോളാണ് ഈ ചൂഷണം. കരിമ്പ് കൃഷി നഷ്ടകച്ചവടമായതോടെ ഭൂരിഭാഗം കർഷകരും മറ്റു കൃഷികളിലേക്ക് തിരിഞ്ഞു.
ഉത്പാദനം കുറഞ്ഞതും മറയൂർ ശർക്കരയ്ക്ക് ആവശ്യക്കാർ വർധിച്ചതുമാണ് ഇപ്പോൾ വില ഉയരാനുള്ള കാരണം. ചില്ലറ വില്‍പനയില്‍ ഒരു കിലോ മറയൂര്‍ ശര്‍ക്കരയ്ക്ക് 62 മുതല്‍ 65 രൂപ വില ലഭിക്കുന്നുണ്ട്. വില ഇനിയും വർധിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വില ഉയർന്നതോടെ തമിഴ്നാട്ടിൽ നിന്ന് വ്യാജ ശർക്കരയെത്തിച്ച് മറയൂർ ശർക്കരയെന്ന പേരിൽ വിറ്റഴിക്കാനുള്ള സാധ്യതയും വർധിച്ചു. ഇത് തടയാൻ അതിർത്തിയിൽ പരിശോധനയും നിയന്ത്രണവും ഏർപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം.