കൊച്ചി മരട് നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. നഗരസഭ ഉപാധ്യക്ഷനും എൽ ഡി എഫ് പാർലമെന്ററി പാർട്ടി ലീഡറും ആശുപത്രിയിൽ ചികിൽസ തേടി. അക്രമത്തിൽ പ്രതിഷേധിച്ച് നാളെ മരട് നഗരസഭ പരിധിയിൽ യുഡിഎഫ് കരിദിനം ആചരിക്കും.
നിശ്ചയിച്ച സമയത്ത് കൗൺസിൽ യോഗം തുടങ്ങാഞ്ഞതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.ഉച്ചയ്ക്ക് രണ്ടു മണിക്കാണ് യോഗം നിശ്ചയിച്ചിരുന്നത്. എൽഡിഎഫ് കൗൺസിലർമാർ കൃത്യസമയത്ത് എത്തിയെങ്കിലും വൈസ് ചെയർമാൻ അടക്കമുള്ള യുഡിഎഫ് അംഗങ്ങൾ എത്തിയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ഇടതു കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചു പുറത്തിറങ്ങി. ഇതിനിടയിൽ വൈസ് ചെയർമാനും യുഡിഎഫ് അംഗങ്ങളും കൗൺസിൽ ഹാളിൽ എത്തി യോഗം ആരംഭിച്ചു. ഇതിനെ എൽ ഡി എഫ് ചോദ്യം ചെയ്തു. വാക്കേറ്റമായി. എൽഡിഎഫ് കൗൺസിലർമാർ വളഞ്ഞിട്ട് മർദിച്ചെന്നാണ് നഗരസഭ വൈസ് ചെയർമാന്റെ ആരോപണം.
അതേസമയം ഭരണക്ഷി അംഗങ്ങൾ മർദ്ദിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡറും ചികിൽസതേടി. മുപ്പത്തിമൂന്ന് അംഗം കൊച്ചി മരട് നഗരസഭയിൽ വിമതരടക്കം പതിനേഴ് അംഗങ്ങളാണ് യുഡിഎഫിനുള്ളത്. എൽഡിഎഫ് പിൻതുണയോടെ നഗരസഭ ചെയർപേഴ്സണായ ദിവ്യ അനിൽകുമാറിനെ കഴിഞ്ഞ ആഴ്ച്ച അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫ് പുറത്താക്കിയിരുന്നു.