കിണറിന്റെ ആഴത്തിൽ നിന്നു ‘കുഞ്ഞമ്മാമ്മേ’ എന്ന നിലവിളി കേട്ടതോടെ മുത്തശ്ശി അപകടം തിരിച്ചറിഞ്ഞു. കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാൻ രണ്ടും കൽപിച്ച് കിണറ്റിലേക്കു ചാടി. കുഞ്ഞിനെ വെള്ളത്തിൽ നിന്നു കോരിയെടുത്ത് മുക്കാൽ മണിക്കൂറോളം കയറിൽ തൂങ്ങിക്കിടന്നു. മുത്തശ്ശിയുടെ നിലവിളിയും കൂടി കേട്ടതോടെ മറ്റുള്ളവർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. മാന്നാനം മുകളേപ്പറമ്പിൽ അനീഷിന്റെ മകൻ എയ്തൻ (ഒന്നര) ആണ് കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണത്.
മുത്തശ്ശി ത്ര്യേസ്യാമ്മ (52) യാണ് സാഹസികമായി കുട്ടിയെ കിണറ്റിൽ നിന്നു പൊക്കിയെടുത്ത് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. കുളിപ്പിക്കുന്നതിനായി കുട്ടിയെ എണ്ണ തേപ്പിച്ച് മുറ്റത്ത് നിർത്തിയിരിക്കുകയായിരുന്നു. നിർമാണ പ്രവർത്തനങ്ങൾക്കായി കിണറിനു സമീപം മണൽ കൂട്ടിയിട്ടിരുന്നു. ഇതിൽ കയറി കളിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. വീണ ഉടൻ തന്നെ കുഞ്ഞ് നിലവിളിച്ചു.
ശബ്ദം കേട്ട് ഉടൻ അനീഷിന്റെ മാതാവ് ത്ര്യേസ്യാമ്മ (52) 20 അടി താഴ്ചയുള്ള കിണറ്റിലേക്കു ചാടി. കുട്ടിയെ വെള്ളത്തിൽ നിന്നും എടുത്ത് ഉയർത്തിപ്പിടിച്ചു. പിന്നെ കയറിൽ തൂങ്ങി നിന്നു. കുട്ടിയുടെ ശരീരം മുഴുവൻ എണ്ണ തേച്ചിരുന്നതിനാൽ നല്ലതു പോലെ വഴുക്കലുണ്ടായിരുന്നെന്നു മുത്തശ്ശി പറഞ്ഞു. എല്ലാവരുടെയും നിറഞ്ഞ പ്രാർഥന കൊണ്ടാണ് രക്ഷപ്പെട്ടതെന്നും അവർ പറഞ്ഞു. ബഹളം കേട്ട് ആദ്യം ഓടിയെത്തിയതു അയൽപക്കത്തെ സത്യനാണ്. പിന്നീട് മറ്റുള്ളവരും എത്തി.
ഇവർ ആദ്യം കുട്ടിയെ കരയ്ക്കെത്തിച്ചു. പിന്നെ ത്ര്യേസ്യാമ്മയെയും രക്ഷിച്ചു. വിവരം അറിഞ്ഞ് അഗ്നിശമന സേനാംഗങ്ങളും എത്തിയിരുന്നു. കുട്ടിയെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ പരുക്കുകളേയുള്ളു. തുടർന്നു ത്ര്യേസ്യാമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ത്ര്യേസ്യാമ്മയ്ക്കു പരുക്കുകളൊന്നുമില്ല. പ്രാഥമിക പരിശോധനയ്ക്കു ശേഷം വിട്ടയച്ചു. കിണറ്റിൽ കാര്യമായ വെള്ളമില്ലാതിരുന്നതിനാൽ വൻഅപകടം ഒഴിവായി.