ഒാൾഡ് റയിൽവേ സ്റ്റേഷൻ നവീകരണത്തിന് തടസമായി റയിൽവേ ഭൂമിയിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാൻ ഒരു കോടി രൂപയുടെ പദ്ധതി. കൊച്ചി കോർപ്പറേഷനാണ് പുനരധിവാസം നടപ്പാക്കുക. കൂടുതൽ തുക ആവശ്യമായി വന്നാൽ വരുംവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മേയർ മനോരമ ന്യൂസിനോട് പറഞ്ഞു.
മുഖം തിരിച്ചു നിൽക്കുന്ന കൊച്ചി കോർപ്പറേഷനാണ് ഒാൾഡ് റയിൽവേ സ്റ്റേഷൻ നവീകരണത്തിന് തടസമെന്ന പഴിക്ക് പരിഹാരമായി. റയിൽേവ ഭൂമിയിൽ താമസിക്കുന്ന 22 കുടുംബങ്ങളെയും കോർപ്പറേഷൻ തന്നെ പുനരധിവിസിപ്പിക്കും. അതും ഇവർക്ക് മാത്രമായി ഒരു പദ്ധതി ആവിഷ്കരിച്ച്. ഇതിനായി ഒരു കോടി പദ്ധതി വിഹിതത്തിൽ നിന്ന് നീക്കിവച്ചു.
ഒാൾഡ് റയിൽവേ സ്റ്റേഷൻ പരിസരത്ത് താമസിക്കുന്നവരുടെ താൽപര്യം കൂടി പരിഗണിച്ചായിരിക്കും പുനരധിവാസം നടപ്പാക്കുക. ട്രാക്കിൽ മൂന്നു കുടുംബങ്ങൾ താമസിക്കുന്നതാണ് റയിൽപാതയുടെ നവീകരണത്തിന് മുഖ്യതടസം. ഇവരെയെങ്കിലും ഒഴിപ്പിച്ചാൽ നവീകരണം ആരംഭിക്കാമെന്ന് ചൂണ്ടിക്കാട്ടി റയിൽവേ കോർപ്പറേഷന് കത്തും നൽകിയിരുന്നു. എന്നാൽ മൂന്നുകുടുംബങ്ങളെ മാത്രമായി മാറ്റി പാർപ്പിക്കുക ഉചിതമല്ലെന്നും എല്ലാവർക്കുമായി പദ്ധതി തയ്യാറാക്കണമെന്നുമായിരുന്നു കോർപ്പറേഷൻ നിലപാട്. തീരുമാനം നീണ്ടുപോകുന്നതിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളാണെന്ന ആക്ഷേപം ഉയർന്ന ഘട്ടത്തിലാണ് കോർപ്പറേഷൻ പുനരധിവാസപദ്ധതിയിലൂടെ മറുപടി നൽകിയത്.