ഇടുക്കി ജില്ലയിലെ ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിൽ കാട്ടാനകളുടെ ആക്രമണം രൂക്ഷമായി. ജനവാസമേഖലയിൽ നിലയുറപ്പിച്ച് കാട്ടാനകൾ രണ്ട് മാസത്തിനിടെ ഇരുപത് വീടുകൾ തകർത്തു. ഒരു ഡസനിലേറെ പേർക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു. കാട്ടാനകളെ തുരത്താൻ നടപടി സ്വീകരിക്കാതെ സർക്കാർ വകുപ്പുകളുടെ നിസംഗത തുടരുന്നു.
ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലാണ് കഴിഞ്ഞ ആറ് മാസത്തിലേറെയായി കാട്ടാനകൾ തമ്പടിച്ചിരിക്കുന്നത്. പൂപ്പാറക്ക് സമീപം, ചെമ്പാല, മുള്ളൻതണ്ട്, മൂലത്തുറ ചിന്നക്കനാൽ പഞ്ചായത്തിലെ മുത്തമ്മകോളനി, 108 കോളനി എന്നവിടങ്ങളിൽ കാട്ടാനയെ പേടിച്ച് പുറത്തിറങ്ങാൻ വരെ സാധിക്കുന്നില്ല. കഴിഞ്ഞ രാത്രി മുത്തമ്മകോളനിയിലെ തിലകന്റെ വീടിന് നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികൾ അത്ഭുതകരമായാണ് കാട്ടാനയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത്. മുത്തമ്മ കോളനിയിൽ മാത്രം ഒരു മാസത്തിനിടെ ഏഴ് വീടുകൾ കാട്ടാന തകർത്തു.
ദേശീയ പാത ഉപരോധിച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെ കാട്ടാനയെ തുരത്താൻ നടപടിയെടുക്കുമെന്ന് തഹസിൽദാർ പലതവണ ഉറപ്പ് നൽകി. പക്ഷെ നടപ്പിലായില്ല. കാട്ടാനകളെ നിരീക്ഷിക്കാൻ വനംവകുപ്പ് വാച്ചർമാരെ നിയമിക്കുമെന്നും കടുവയുടെ കൃത്രിമ ശബ്ദമുണ്ടാക്കി ആനകളെ കാട്ടിലേക്ക് തുരത്താൻ സ്ഥിരം സംവിധാനമുണ്ടാക്കുമെന്നതും പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. രാപ്പകൽ വ്യത്യാസമില്ലാതെ ജനവാസമേഖലയിൽ കാട്ടാനകൾ ചുറ്റിത്തിരിയുന്നതിനാൽ നാട്ടുകാർക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. മൂന്ന് പതിറ്റാണ്ടിനിടെ ഇരുപത് പേരുടെ ജീവനാണ് ശാന്തമ്പാറ, ചിന്നക്കനാൽ, ദേവികുളം മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത്.