സംസ്ഥാനത്ത് ഏറ്റവും ആദ്യം പൂട്ടിയ മദ്യശാലകളിലൊന്നായ ഗുരുവായൂർ തൈക്കാട്ടെ ബവറിജസ് ഔട്ട്ലെറ്റ് തുറന്നു. ക്ഷേത്രനഗരമെന്ന പരിഗണനയോടെ പൂട്ടിയ മദ്യശാല പുനരാരംഭിച്ചത് പള്ളിയും അമ്പലവും അടങ്ങുന്ന ജനവാസമേഖലയിൽ. മദ്യശാല പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരം തുടങ്ങി.
യു.ഡി.എഫ് സർക്കാരിന്റെ മദ്യനയം വരും മുൻപ് തന്നെ ഗുരുവായൂരിലെ തൈക്കാടുള്ള ബവറിജസ് ഔട്ട്ലെറ്റ് പൂട്ടണമെന്ന് ശക്തമായ ആവശ്യമുണ്ടായിരുന്നു. അതനുസരിച്ചാണ് മദ്യനയത്തിന് ശേഷം ഏറ്റവും ആദ്യം പൂട്ടിയ ബവറിജസ് ഔട്ട്ലെറ്റുകളിലിലുൾപ്പെടുത്തി 2016 ഏപ്രിൽ 1ന് പൂട്ടിയത്. എന്നാൽ മുന്നറിയിപ്പുകളൊന്നുമില്ലാതെ ഒരാഴ്ച മുൻപ് തൈക്കാടിന് സമീപം ബ്രഹ്മകുളത്ത് അതേ മദ്യശാല പുനരാരംഭിച്ചിരിക്കുകയാണ്.
രണ്ട് സ്കൂളും അമ്പലവും പള്ളിയും സ്ഥിതി ചെയ്യുകയും ഒട്ടേറെ വീടുകൾ അടങ്ങിയതുമായ പ്രദേശത്താണ് ഔട് ലെറ്റ് ആരംഭിച്ചത്. ദൂരപരിധി പാലിക്കാൻ കെട്ടിടത്തിന്റെ നിർമാണത്തിൽ കൃത്രിമം കാട്ടിയെന്നും പരാതിയുണ്ട്.
മദ്യശാല തുറന്ന 29 മുതൽ നാട്ടുകാർ വിവിധ സംഘങ്ങളായി സമരത്തിലാണ്. പുരോഹിതരും കന്യാസ്ത്രീകളും അടക്കം ഉപരോധ സമരത്തിൽ പങ്കെടുത്തു. എന്നിട്ടും മദ്യശാല അടക്കില്ലെന്ന നിലപാടിലാണ് ബവ്റിജസ് കോർപ്പറേഷൻ.