ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർഹൗസിന്റെ നവീകരണം ഈ മാസം പതിനഞ്ചിന് ആരംഭിക്കും. കമ്മിഷൻ ചെയ്തതിന് ശേഷം ആദ്യമായാണ് പവർഹൗസ് നവീകരിക്കുന്നത്. ഒരുവർഷം നീണ്ട് നിൽക്കുന്ന നവീകരണ പ്രവർത്തനങ്ങൾക്ക് 43 കോടി രൂപയാണ് ചെലവ്.
രാജ്യത്തെ ഏറ്റവം വലിയ ഭൂഗർഭ ജലവൈദ്യുതി ഉത്പാദന കേന്ദ്രങ്ങളിൽ ഒന്നാണ് മൂലമറ്റം പവർഹൗസ്. 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി പവർഹൗസ് കമ്മിഷൻ ചെയ്തു. 43 കിലോമീറ്റർ അകലെയുള്ള ഇടുക്കി അണക്കെട്ടിൽ നിന്നുള്ള വെള്ളം ഭൂമിക്കടിയിലൂടെ ഭീമൻ പൈപ്പുകളിലൂടെയാണ് പവർഹൗസിലെത്തിക്കുന്നത്. പാറതുരന്ന് നിർമിച്ചിരിക്കുന്ന പവർഹൗസിൽ 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം. 130 മെഗാവാട്ട് ഉത്പാദനശേഷിയുള്ള ആറ് ജനറേറ്ററുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. 35 വർഷം കൂടുമ്പോൾ പവർഹൗസിന്റെ നവീകരണം നടത്തേണ്ടതാണ്. മൂലമറ്റം പവർഹൗസ് കമ്മിഷൻ ചെയ്ത് നിലവൽ 41വർഷം പിന്നിട്ടു. ആദ്യ ഘട്ടത്തിൽ സ്ഥാപിച്ച മൂന്ന് ജനറേറ്ററുകൾക്ക് സാരമായ തകരാർ കണ്ടെത്തിയതോടെ കഴിഞ്ഞ സർക്കാരാണ് നവീകരണം നടത്താൻ അനുമതി നൽകിയത്.
43 കോടി രൂപ മുടക്കിയാണ് നിലയം ആദ്യമായി നവീകരിക്കുന്നത്. പവർ ഹൗസിലെ ജനറേറ്ററും ടർബൈനും ഒഴികെയുള്ള ഭാഗങ്ങളെല്ലാം മാറ്റി പുതിയവ സ്ഥാപിക്കും. ഓരോ ജനറേറ്ററിന്റെയും പ്രവർത്തനം ഒരുമാസം വീതം നിർത്തിവെച്ച് ഘട്ടം ഘട്ടമായാണ് നവീകരണം. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ജി. ഇ. പവർ ഇന്ത്യ എന്ന കമ്പനിയാണ് ജോലീകൾ പൂർത്തീകരിക്കുക. ആഗോള ടെണ്ടർ വിളിച്ചശേഷമാണ് അനുയോജ്യമായ കരാറുകാരെ കണ്ടെത്തിയത്. മഴ ആരംഭിക്കുന്നതോടെ വൈദ്യുതി ഉപയോഗം കുറയുന്നതിനാൽ ഉത്പാദനം കുറയ്ക്കാമെന്ന കണക്കുകൂട്ടലിലാണ് അടുത്തയാഴ്ച നവീകരണം ആരംഭിക്കുന്നത്.