തേക്കടിയിലെ പ്രധാന ആകർഷണമായ ബോട്ടിങ്ങ് നിർത്തലാക്കിയതോടെ കുമളി മേഖലയിലെ ടൂറിസം പ്രതിസന്ധിയിൽ. ബോട്ടിങ് നിരോധനം ഇടുക്കി ജില്ലയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കെടിഡിസിയുടെ വരുമാനം അമ്പത് ലക്ഷം രൂപ കുറഞ്ഞു.
തേക്കടിയിലെ ബോട്ടിങ് നിരോധനം ഇടുക്കി ജില്ലയിലെ ടൂറിസം മേഖലയെ ഒന്നടങ്കം ബാധിച്ചു. തേക്കടി, മൂന്നാർ, വാഗമൺ ഉൾപ്പെടുന്ന ടൂറിസം പാക്കേജിന്റെ ഭാഗമായാണ് വിദേശ സഞ്ചാരികൾ ഉൾപ്പെടെ ഇടുക്കിയിലെത്തുന്നത്. തേക്കടി തടാകത്തിലെ ജലനിരപ്പ് താഴ്ന്നതോടെ ബോട്ടിങ് നിർത്തി. ഇതോടെ ഇടുക്കിയിലേക്കുള്ള യാത്ര തന്നെ റദ്ദാക്കി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് സഞ്ചാരികൾ. ടൂറിസം, വനംവകുപ്പ്, കെടിഡിസി എന്നിവയ്ക്ക് ഇതിലൂടെ കനത്ത നഷ്ടമുണ്ടായി. കഴിഞ്ഞ വർഷം ഏപ്രിൽ, മേയ് മാസങ്ങളെ അപേക്ഷിച്ച് വരുമാനത്തിൽ 36% കുറവുണ്ടായി. തേക്കടിയിലെ ബോട്ടിങ് വഴി കഴിഞ്ഞ വർഷം കെടിഡിസിയുടെ വരുമാനം 89 ലക്ഷം രൂപയായിരുന്നു. ഇത്തവണ ഇത് മുപ്പത്തിരണ്ട് ലക്ഷമായി കുറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 110 അടിയിൽ നിലനിർത്തിയാൽ ബോട്ടിങ് പുനരാരംഭിക്കാനാകും. സംസ്ഥാന സർക്കാർ തമിഴ്നാടിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നാണ് ആവശ്യം.
ജലനിരപ്പ് കുറഞ്ഞതിനാൽ ബോട്ടിന്റെ അടിഭാഗം തടാകത്തിലെ മരകുറ്റികളിൽ തട്ടി അപകടസാധ്യത വർധിച്ചതോടയാണ് വനംവകുപ്പ് ബോട്ടിങ് നിരോധിച്ചത്. മഴ തുടങ്ങുന്നതോടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കെടിഡിസിയും വനംവകുപ്പും. അതേസമയം തേക്കടിയിലെ ടൂറിസം തകർക്കുന്നതിന്റെ ഭാഗമാണ് വനംവകുപ്പ് ബോട്ടിങ് നിരോധിച്ചതെന്നും ആരോപണമുണ്ട്.