ഇടുക്കി പുറ്റടിയിൽ റോഡിന് ഇരുവശവും മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് പതിവാകുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വ്യാപാരികളും സന്ദർശകരുമാണ് റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നത്. നാട്ടുകാർ പരാതി നൽകിയിട്ടും ചെറുവിരലനക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ല.
മന്ത്രി എം.എം.മണിയുടെ മണ്ഡലത്തിന്റെ ഭാഗമയ പുറ്റടിയിലാണ് മാലിന്യ നിക്ഷേപം ജനങ്ങൾക്ക് ഭീഷണിയായത്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ തേക്കടിയെയും മൂന്നാറിനെയും ബന്ധിപ്പിക്കുന്ന കുമളി- മൂന്നാർ റോഡിന്റെ വശങ്ങളിലാണ് മാലിന്യകൂമ്പാരം. ഇവിടെ നിക്ഷേപിക്കുന്ന മാലിന്യങ്ങളിൽ ഭൂരിഭാഗവും ജില്ലയുടെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ളതാണ്. രാത്രിയുടെ മറപിടിച്ചെത്തി വാഹനത്തിലാണ് മാലിന്യം വലിച്ചെറിയുന്നത്. മാംസാവശിഷ്ടങ്ങൾ മുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്.് മഴക്കാലം തുടങ്ങുന്നതോടെ മലിനജലം പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലേക്കാണ്. ദുർഗന്ധം മൂലം മൂക്കുപൊത്തി മാത്രമേ ഇതുവഴി സഞ്ചരിക്കാൻ കഴിയൂ. നാട്ടുകാർ പരാതി നൽകിയെങ്കിലും ഒരു ബോർഡ് സ്്ഥാപിക്കാൻ പോലും വണ്ടൻമേട് പഞ്ചായത്ത് അധികൃതർ തയ്യാറായില്ല.
ജില്ലയ്ക്ക് പുറത്തു നിന്നുള്ള ആശുപത്രി, കക്കൂസ് മാലിന്യവും ഇവിടെയെത്തുന്നുണ്ടെന്നും സംശയിക്കുന്നു. ഇത് കൂടാതെ റോഡിനിരുവശത്തും കാടുകൾ വളർന്നു നിൽക്കുന്നതും, റോഡരികിലെ കെട്ടുകൾ ഇടിഞ്ഞു പോയതും അപകടസാധ്യത വർധിപ്പിക്കുന്നു. സർക്കാരിന്റെ ഹരിത കേരള പദ്ധതി ത്രിതല പഞ്ചായത്തുകൾ ഫലപ്രദമായി നടപ്പിലാകുന്നില്ലെന്നതിന് ഉത്തമ ഉദാഹരണമാണ് മന്ത്രിയുടെ മണ്ഡലത്തിലെ ഈ കാഴ്ചകൾ.