സിവിൽ സർവീസ് പരീക്ഷാവിജയത്തിൻറെ അഭിമാനത്തിൽ ഒരമ്മ. കൊച്ചിയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി ഡോ. എസ്. ശ്രീദേവിയാണ് രണ്ടുകുട്ടികളുടെ അമ്മയായ ശേഷവും സിവിൽ സർവീസ് എന്ന ലക്ഷ്യം നേടിയത്. പറക്കമുറ്റാത്ത ഈ കുരുന്നുകളെ ചിറകിൻ കീഴിലൊതുക്കിയാണ് എസ്. ശ്രീദേവി സിവിൽ സർവീസിൻറെ ആകാശത്തേക്ക് പറന്നത്. ഭർത്താവും രണ്ടുപേരുടെയും കുടുംബവും എല്ലാ പിന്തുണയുമായി ഒപ്പം നിന്നു. ഫലം സിവിൽ സർവീസ് പരീക്ഷയിൽ എണ്ണൂറ്റി നാലാം റാങ്കുകാരിയായി വിജയം. എംബിബിഎസും എംഡിയും കഴിഞ്ഞ ശ്രീദേവി വൈദ്യശാസ്ത്രം തന്നെയാണ് സിവിൽ സർവീസ് പരീക്ഷയിൽ ഐച്ഛികവിഷയമാക്കിയത്.
ഭർത്താവ് ഡോ. നിജിത്ത് ഒ ഗോവിന്ദൻ കൊച്ചി സിറ്റി ഹോസ്പിറ്റലിൽ ഓർത്തോപീഡിക് സർജനാണ്. കുട്ടികളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും പഠനവും ഒപ്പം കൊണ്ടുപോകുന്നത് ഏറെ ബുദ്ധിമുട്ടായിരുന്നെങ്കിലും കൃത്യമായ ആസൂത്രണത്തോടെ പഠിച്ചത് ഫലം കണ്ടു. ഐആർഎസോ, ഐപിഎസോ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. വിവാഹം കഴിഞ്ഞാൽ സ്വപ്നങ്ങൾക്ക് വിരാമമിടുന്നവർക്കും കുട്ടികളായാൽ ലക്ഷ്യം ഉപേക്ഷിക്കുന്നവർക്കും മാതൃകയാകുകയാണ് ഈ അമ്മ.