കഥകളി ആചാര്യന്‍ പത്മശ്രീ കലാമണ്ഡലം ഗോപിയാശാൻ എണ്‍പതാം പിറന്നാളിലേക്ക്. ഗോപിയാശാന് ആദരം അർപ്പിച്ച് നാല് ദിവസം നീണ്ട് നിൽക്കുന്ന പിറന്നാൾ ആഘോഷങ്ങൾക്ക് തൃശൂരിൽ തുടക്കമായി. പച്ചവേഷത്തിലെത്തിയ ഗോപിയാശാന്റെ കഥകളിയോടെയാണ് ആഘോഷങ്ങൾക്കും തുടക്കമായത്.
എൺപതാം പിറന്നാളിലും മുഖത്ത് ചായം തേയ്ച്ച്, ഞൊറിയുടുത്ത് ഗോപിയാശാനെത്തുകയാണ്. പിറന്നാൾ ആശംസകളുമായെത്തുന്നവർക്ക് തന്റെ സമ്പാദ്യമായ കഥകളി സമ്മാനമായി നൽകി സ്വീകരിക്കാൻ.ധര്‍മപുത്രരുടെ പച്ച വേഷമണിഞ്ഞ് ഗോപിയാശാനെത്തിയതോടെയാണ് എൺപതാം പിറന്നാൾ ആഘോഷത്തിന് തുടക്കമായത്.
എൺപതാം പിറന്നാൾ ഞായറാഴ്ചയാണ്.എന്നാൽ ഹരിതം എന്ന പേരിൽ നാല് ദിവസം നീണ്ട ആഘോഷമാണ് നാടും ശിഷ്യരും ആരാധുകരുമെല്ലാം ചേർന്ന് ഒരുക്കിയിരിക്കുന്നത്. തൃശൂരിലെ സംഗീത നാടക അക്കാദമിയൽ നടക്കുന്ന ആഘോഷങ്ങൾക്ക് ആശംസകളുമായി വിവിധ രംഗത്തെ സുഹൃത്തുക്കളുമെത്തി. ആര്‍ട്ടിസ്റ്റ് നമ്പൂതിരി ആഘോഷത്തിന് തുടക്കമിട്ടു.
പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാത്രി കഥകളി അരങ്ങേറും. കൂടാതെ മറ്റ് വ്യത്യസ്ത കലാപരിപാടികളും സെമിനാറുകളുമുണ്ട്. ഇന്ന് എം.ടി.വാസുദേവൻ നായർ ഗോപിയാശാന് ബഹുമതി സമർപ്പണം നടത്തും. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ജീവിതവും കലയും എന്ന വിഷയത്തില്‍ നടന്‍ മോഹന്‍ലാലും ഗോപിയാശാനും സംവദിക്കും. പിറന്നാള്‍ ദിനമായ ഞായറാഴ്ച നടക്കുന്ന സുഹൃദ്സമ്മേളനം മന്ത്രി എകെ ബാലന്‍ ഉദ്ഘാടനം ചെയ്യും.