കൊച്ചി കളമശേരിയിൽ പോത്തിന്റെ കുത്തേറ്റ് ഉടമ മരിച്ചു. പള്ളിലാങ്കര സ്വദേശി ഇബ്രാഹിമാണ് മരിച്ചത്. എൻഎഡി ക്വാർട്ടേഴ്സിന് സമീപമുള്ള പാടശേഖരത്തിൽ വച്ചാണ് ഇബ്രാഹിമിന് പോത്തിന്റെ കുത്തേറ്റത്. കളമശേരി കേന്ദ്രീയ വിദ്യാലയത്തോട് ചേർന്ന് അപകടകരമായ രീതിയിലാണ് പാടശേഖരത്തിൽ പോത്തുകളെ മേയാൻ വിട്ടിരിക്കുന്നത്.
രണ്ട് വർഷക്കാലമായി വളർത്തുന്ന പോത്താണ് ഒടുവിൽ ഇബ്രാഹിമിന്റെ ജീവനെടുത്തത്. മേയാൻ വിട്ടിരുന്ന പോത്തിനെ മാറ്റിക്കെട്ടാനാണ് ഇബ്രാഹിം രാവിലെ പതിനൊന്ന് മണിയോടെ വിടാക്കുഴയിലെ പാടശേഖരത്തിലെത്തിയത്. കയർ ഊരിയ ഉടൻ തന്നെ വിറളി പൂണ്ട പോത്ത് ഇബ്രാഹിമിനെ കുത്തിവീഴ്ത്തുകയായിരുന്നു. തുടയ്ക്ക് കുത്തേറ്റതോടെ ഒാടി മാറാൻ കഴിഞ്ഞില്ല. നിലവിളികേട്ടെത്തിയ നാട്ടുകാർ ഏറെ പണിപെട്ടാണ് ഇബ്രാഹിമിന്റെ സമീപത്ത് നിന്ന് പോത്തിനെ മാറ്റിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രണ്ടാഴ്ച മുൻപും ഈ പോത്തിന്റെ ആക്രമണത്തിൽ ഇബ്രാഹിമിന്റെ കൈയ്്ക്ക് പരുക്കേറ്റിരുന്നു. ഇതിന് ശേഷമാണ് പാടത്ത് പോത്തിനെ കെട്ടിയിടാൻ തുടങ്ങിയത്.
കളമശേരി വിടാക്കുഴയിൽ എൻ എ ഡി ക്വാർട്ടേഴ്സിന് മുൻപിലുള്ള പാടത്ത് മുപ്പതിലധികം പോത്തുകളെയാണ് മേയാൻ വിട്ടിരിക്കുന്നത്. സ്കൂൾ കുട്ടികളടക്കം കടന്ന് പോകുന്ന വഴിയോട് േചർന്നും അപകടകരമായ രീതിയിൽ പോത്തുകൾ മേയുന്നുണ്ട്. ഇബ്രാഹിമിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.