ചേർത്തല – അരൂക്കുറ്റി റോഡിലൂടെ പോകുമ്പോൾ തിരുനല്ലൂർ ഗവ. എച്ച്എസ്എസിനു സമീപം റോഡരികിൽ പഴകിയ വസ്ത്രം ധരിച്ചു നിൽക്കുന്ന ഒരാളെ പലരും കാണാറുണ്ട്– കരുണാകരൻ. പലർക്കുമറിയില്ല, സ്കൂൾ തുറപ്പ് കരുണാകരന്റെ മനസ്സുതുറപ്പുകൂടിയാണെന്ന്. തിരുനല്ലൂർ കൊണ്ടാട്ടുവെളി കരുണാകരൻ ആദ്യകാല പ്രീഡിഗ്രിക്കാരനാണ്. ഇപ്പോൾ പ്രായം എഴുപതിനുമേലുണ്ട്. കരുണാകരൻ സ്കൂളിലെ പൊതു സഹായിയാണ്. പകരം ഭക്ഷണം സ്കൂളിൽ നിന്നു കഴിക്കും. പകൽ മുഴുവൻ സ്കൂളിനെ ചുറ്റിപ്പറ്റിയാണു ജീവിതം. സ്കൂൾ അടയ്ക്കുന്ന രണ്ടു മാസം കരുണാകരനു സങ്കടമാണ്. 10 വർഷത്തോളമായി കരുണാകരൻ സ്കൂളിന്റെ ഭാഗമായിട്ട്. പുലർച്ചെ സ്കൂൾ റോഡിലെത്തുന്ന കരുണാകരൻ സമീപത്തെ വ്യാപാരസ്ഥാപനങ്ങൾ വൃത്തിയാക്കാൻ കൂടും.
തുടർന്ന് സ്കൂളിലേക്ക്. സ്കൂൾ സമയത്തു മറ്റൊരു ജോലിയുമില്ല. സ്കൂൾ പരിസരത്തും റോഡരികിലുമായി നിൽക്കും. ഇരിക്കുന്നതു പോലും അപൂർവം. പതിവായി നിന്നുനിന്ന് കരുണാകരന്റെ കഴുത്തിനു നേരിയ ചരിവുമുണ്ടായി. തപാൽ ഓഫിസുകളിലേക്കു തപാൽ ഉരുപ്പടികൾ കൊണ്ടുപോകുന്ന മെയിൽമാൻ ആയാണു ജോലി തുടങ്ങിയത്. അതു നിർത്തിയതോടെയാണ് സ്കൂളിലേക്കെത്തിയത്. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ ഭക്ഷണത്തിനും മറ്റുമായി പലരും സഹായിക്കും. സ്കൂളിനു പടിഞ്ഞാറുള്ള സഹോദരി സരോജിനിയുടെ വീട്ടിലാണ് അവിവാഹിതനായ കരുണാകരൻ രാത്രി തങ്ങാറുള്ളത്. നന്നായി ഇംഗ്ലിഷ് സംസാരിക്കുമെന്നതിനാൽ കുട്ടികൾക്കും അധ്യാപകർക്കുമെല്ലാം കരുണാകരനെ വലിയ താൽപര്യമാണ്.