മറയൂരിൽ കുടുംബശ്രീ സംഘടിപ്പിക്കുന്ന ജില്ലാതല പിഎസ് സി പരിശീലന പരിപാടിയിൽ സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം. ക്യാംപിന്റെ നടത്തിപ്പിനായി 44 ലക്ഷം രൂപ അനുവദിച്ചെങ്കിലും ആറു ലക്ഷം രൂപയ്ക്കു മാത്രമാണു ടെൻഡർ വിളിച്ചത്. താമസം, ഭക്ഷണം എന്നിവയുടെ കരാർ െടൻഡർ ക്ഷണിക്കാതെ സ്വകാര്യ വ്യക്തികൾക്ക് നൽകി.
പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി കുടുംബശ്രീ ജില്ലാമിഷൻ സംഘടിപ്പിച്ച പിഎസ്‌സി പരിശീലന ക്യാംപിനെതിരെയാണ് വ്യാപക പരാതികൾ ഉയരുന്നത്. ക്യാംപിൽ പങ്കെടുത്ത 62 ഉദ്യോഗാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്തിന് തൊട്ടുപിന്നാലെയാണ് അഴിമതി ആരോപണം. 44 ലക്ഷം രൂപയാണ് പട്ടിക വർഗ വകുപ്പ് ക്യാംപ് നടത്തിപ്പിനായി കുടുംബശ്രീ മിഷന് കൈമാറിയത്. പരിശീലനത്തിന്റെ ചുമതല ഇ-ടെന്‍ഡര്‍ മുഖേന തിരൂവനന്തപുരത്തെ സ്വകാര്യ ഏജന്‍സിക്ക് കൈമാറി. 148പേർ പങ്കെടുക്കുന്ന ക്യാംപിൽ ഒാൾക്ക് 4500 രൂപ നിരക്കിൽ ആറുലക്ഷത്തി അറുപത്തി ആറായിരം രൂപയ്ക്ക മാത്രമാണ് നിയമപരമായി ടെന്‍ഡര്‍ നടന്നത്.
ഉദ്യോഗാർഥികളുടെ താമസം ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് ടെൻഡർ പോലും ക്ഷണിക്കാതെ പണം ചെലവഴിച്ചതെന്നാണ് ആരോപണം. ഭക്ഷണം കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കാൻ തീരുമാനിച്ചെങ്കിലും ഇത് പിന്നീട് മറയൂരിലെ സ്വകാര്യ ഹോട്ടലിനെ ഏൽപ്പിച്ചു. ഇവിടെ നിന്നെത്തിച്ച പഴകിയ ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. എന്നാൽ പിന്നോക്ക മേഖലയായ മറയൂരിൽ പെട്ടെന്ന്് ക്യാംപ് സംഘടിപ്പിക്കേണ്ടി വന്നതിനാലാണ് ക്വട്ടേഷൻ ക്ഷണിക്കാതെ പണം വിനിയോഗിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. ജില്ലാ കലക്ടർ, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് ഇതിന് അനുമതി നൽകിയതെന്നും സംഘാടകർ വ്യക്തമാക്കി.