സ്കൂൾ സീസൺ മുതലാക്കി പാവങ്ങളെ ‘ബ്ലേഡിലും’ ‘കൊടുവാളിലും’ കുരുക്കാൻ വായ്പാ മാഫിയാ സംഘങ്ങൾ വീണ്ടും തലപൊക്കുന്നതായി സൂചന. രക്ഷിതാക്കളെ പ്രലോഭിപ്പിച്ചു വൻ പലിശയ്ക്കു പണം വായ്പ നൽകാൻ സംഘങ്ങൾ ഏജന്റുമാരെ രംഗത്തിറക്കിയിട്ടുണ്ടത്രെ. ഇന്നലെ വാഴക്കാലയിലെ വീട്ടിൽ ബ്ലേഡ് മാഫിയയുടെ ഗുണ്ടകൾ ആക്രമണത്തിനു തുനിഞ്ഞ സംഭവമുണ്ടായി.
പൊതു പ്രവർത്തകർ ഇടപെട്ടാണു പരിഹരിച്ചത്. പൊലീസിൽ പരാതി കൊടുക്കാൻ വീട്ടുടമ തയാറായില്ല. വട്ടി, മീറ്റർ, ഗ്യാസ്, വാൾ തുടങ്ങിയ പേരുകളിൽ വിവിധ നിരക്കുകളിൽ പലിശ ഈടാക്കിയാണു ബ്ലേഡ് മാഫിയ ആവശ്യക്കാർക്കു പണം വായ്പ നൽകുന്നത്. വീടുകളിലെത്തി വായ്പ നൽകുന്ന സംഘം തിരിച്ചടവിന്റെ തവണ മുടങ്ങിയാൽ ഗുണ്ടായിസം പുറത്തെടുക്കുന്നതായാണ് അനുഭവസ്ഥർ പറയുന്നത്.
താഴ്ന്ന വരുമാനക്കാരാണ് ഇവരുടെ ഇരകൾ. സ്കൂൾ തുറക്കൽ പ്രമാണിച്ചു ബ്ലേഡ് പലിശയ്ക്കു വായ്പയെടുത്ത ഒട്ടേറെ കുടുംബങ്ങളുണ്ട്. ചോദിക്കുന്നവരുടെ ആവശ്യകതയുടെ അടിയന്തര സ്വഭാവമനുസരിച്ചും തുകയുടെ വലുപ്പമനുസരിച്ചുമാണു പലിശ തിട്ടപ്പെടുത്തുന്നത്.
അമിത പലിശയും അതേ തുടർന്നുണ്ടാകുന്ന സംഘർഷങ്ങളും ചിലയിടങ്ങളിൽ നിന്നു റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊലീസിന്റെ ഇന്റലിജൻസ്, സ്പെഷൽ ബ്രാഞ്ച്, ഷാഡോ വിഭാഗങ്ങൾ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. കൊള്ള പലിശയ്ക്കു പണമിടപാടു നടത്തുന്ന വ്യക്തികളുടെയും അനധികൃത സ്ഥാപനങ്ങളുടെയും വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. കൂടുതൽ തെളിവുകൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള ഒട്ടേറെ ബ്ലേഡ് മാഫിയ സംഘാംഗങ്ങൾ ഒറ്റയ്ക്കും കൂട്ടായും കൊച്ചിയിലും പരിസരത്തും ബ്ലേഡ് ബിസിനസ് ശൃംഖലയ്ക്കു തുടക്കം കുറിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികൾക്കു ലഭിച്ചിട്ടുള്ള വിവരം.
സമൂഹത്തിൽ ഉന്നത നിലയിൽ ജീവിക്കുന്ന സ്വദേശികളായ ബ്ലേഡ് ഇടപാടുകാരും ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. ഇവർ നേരിട്ടു പണമിറക്കാതെ വിശ്വസ്തരായ മറ്റു പണമിടപാടുകാർക്കു വൻതോതിൽ പണം നൽകിയാണു ബ്ലേഡ് ശൃംഖലയിൽ പങ്കാളികളാകുന്നത്. വ്യക്തികൾക്കു പണം ആവശ്യമുണ്ടെന്നു ബോധ്യപ്പെട്ടാൽ അവരെ വീടുകളിലെത്തി ക്യാൻവാസ് ചെയ്തു ബ്ലേഡുകാരുടെ അടുക്കലെത്തിക്കുന്ന ‘എക്സിക്യൂട്ടീവ്’ റോളുകാരും നാട്ടിൽ ഒട്ടേറെയുണ്ടത്രെ.