തലച്ചോറിനെ ബാധിച്ച ഗുരുതര അസുഖം കുടംബത്തിന്റെ താങ്ങായിരുന്ന യുവാവിന്റെ ജീവിതം വഴിമുട്ടിച്ചു. കോട്ടയം തലയോലപ്പറമ്പിന് സമീപം കരിപ്പാടം സ്വദേശിയായ സന്തോഷാണ് ലക്ഷങ്ങൾ ആവശ്യമുള്ള ചികിൽസയ്ക്കും നിത്യവൃത്തിയ്ക്കും വഴിയില്ലാതെ കഷ്ടപ്പെടുന്നത്.
കരിപ്പാടം കരിപ്പള്ളി മലയിൽ സന്തോഷ് എന്ന നാൽപത്തിമൂന്നുകാരന്റെ ജീവിതം തകിടം മറിഞ്ഞത് ഒമ്പത് മാസം മുമ്പാണ്. ഷാപ്പ് ജീവനക്കരനായിരുന്ന സന്തോഷ് തലക്ക് പിറകിൽ വേദനയും കൈകൾക്ക് അസ്വസ്ഥതയും ഉണ്ടായോടെയാണ് ആശുപത്രിയിൽ ചികിൽസ തേടുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ബ്രയിൻ അനോറിസമാണ് രോഗമെന്ന് സ്ഥിരീകരിച്ചു. തലക്ക് പിന്നിലെ ഞരമ്പുകൾ വീർത്തു വലുതാവുന്നതാണ് രോഗം. തിരുവനന്തപുരം ശ്രീചിത്തിരയിലാണ് ഇപ്പോൾ ചികിൽസ. 11 വർഷമായി ചെയ്തിരുന്ന ജോലിക്കും പോകാനാവാതെ വന്നതോടെ കൂടുംബത്തിന്റെ വരുമാനവും ഇല്ലാതായി. ഹൃദ് രോഗിയായ അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം ചികിൽസയ്ക്് പുറമെ നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുന്നതിനിടയിലാണ് അടിയന്തര ശസ്ത്രക്രിയക്ക് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് മാത്രം 12 ലക്ഷം രൂപ ചെലവ് വരും. പന്ത്രണ്ട് രൂപ പോലും തികച്ചെടുക്കാൻ കഴിയാത്ത അവസ്ഥയിലുള്ള കുടംബത്തെ സഹായിക്കാൻ നാട്ടുകാരുടെ കൂട്ടായ്മ ശ്രമിക്കുന്നുണ്ടെങ്കിലും ഭീമമായ തുക വലിയ വെല്ലുവിളിയാണ്.
മികച്ച രീതിയിൽ പഠിച്ചിരുന്ന രണ്ട് മക്കളുടെ വിദ്യാഭ്യാസവും സന്തോഷ് കിടപ്പിലായതോടെ വഴിമുട്ടി. ഇതും കുടംബത്തിന്റെ ദുഖം ഇരട്ടിയാക്കിയിട്ടുണ്ട്. നിലവിൽ മാസം മൂവായിരം രൂപയോളം മരുന്നിനായി വേണം. മാത്രമല്ല ശസ്ത്രക്രിയയ്ക്ക് ശേഷം ദീർഘകാലം വിദഗ്ധമായ തുടർ ചികിൽസയും ആവശ്യമാണ്. ഇതിനും വലിയ പണച്ചെലവ് വരും. നാട്ടുകാരുടെ കൂട്ടായ്മയിലേയ്ക്ക് സുമനുസകളുടെ സഹായഹസ്തമാണ് ഇവർ പ്രതീക്ഷിക്കുന്നത്. സൗത്ത് ഇന്ത്യൻ ബാങ്ക് തലയോലപറമ്പ് ശാഖയിൽ തുടങ്ങിയിരിക്കുന്ന അക്കൗണ്ടിലയ്ക്ക് സഹായങ്ങൾ അയയ്ക്കാവുന്നതാണ്.