തൃശൂർ പീച്ചിയിലെ പട്ടിലംകുഴിയിൽ പാലം നിർമിക്കാൻ തുക അനുവദിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്ന് എട്ടരക്കോടിയോളം രൂപയ്ക്കാണ് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകിയത്. നാട്ടുകാരുടെ ഒന്നര പതിറ്റാണ്ടോളം നീണ്ട സമരമാണ് ഫലം കണ്ടത്.
തൃശൂർ ജില്ലയിലെ ഏറ്റവും പിന്നോക്ക മേഖലകളിലൊന്നായ പീച്ചിയിലെ പട്ടിലംകുഴി, കട്ടച്ചിറക്കുന്ന്, മൈലാട്ടുംപാറ ഗ്രാമക്കാരുടെ ചിരകാല സ്വപ്നമായ പാലത്തിനാണ് അനുമതിയായിരിക്കുന്നത്. ഈ ഗ്രാമങ്ങളെ വേർതിരിച്ചൊഴുകുന്ന മണലിപ്പുഴ കടക്കാൻ ഈ നാട്ടുകാർക്ക് ഇതുവരെ വഴിയില്ലായിരുന്നു. മഴക്കാലത്ത് തോടിൽ വെള്ളമെത്തുന്നതോടെ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലായിരുന്നു വിദ്യാർഥികളും രോഗികളുമെല്ലാം. ഇതിന് പരിഹാരമായി 16 വർഷം മുൻപ് പാലത്തിന് തറക്കല്ലിട്ടെങ്കിലും പണം അനുവദിക്കുക പോലമുണ്ടായില്ല. അന്ന് മുതൽ സമരം തുടങ്ങിയ നാട്ടുകാർ പിന്നീട് പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ ൈഹക്കോടതിയെ സമീപിച്ചു. പാലം അനുവദിക്കാൻ കോടതി നിർദേശിച്ചിട്ടും ബജറ്റിൽ ഫണ്ട് അനുവദിച്ചില്ല. ഇതോടെ പലവിധ മാർഗങ്ങളിൽ സമരം ശക്തമാക്കി. ഒടുവിൽ അധികാരികളുടെ കണ്ണ് തുറക്കാനായി സമരരംഗങ്ങൾ ചേർത്ത് ആൽബവും തയാറാക്കി.
ഇതിനൊടുവിലാണ് പാലം നിർമാണത്തിനും സ്ഥലം ഏറ്റെടുക്കലിനുമായി പണം അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയത്. പാലത്തിന് സ്ഥലം ഏറ്റെടുക്കാൻ മൂന്ന് കോടി ഇരുപത് ലക്ഷം ഉൾപ്പെടെ ആകെ എട്ട് കോടി നാൽപത് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.