കോട്ടയം തിരുനക്കരയുള്ള ഗാന്ധിപ്രതിമയിലെ ഊന്നുവടി തകർക്കപ്പെട്ടതിൽ വ്യാപക പ്രതിഷേധം. മതിയായ സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ നഗരസഭയുടെ ഭാഗത്ത് വീഴ്ച വന്നുവെന്നാണ് ആരോപണം. എന്നാൽ നശിപ്പിക്കപ്പെട്ടതല്ലെന്നും കാലപ്പഴക്കം കൊണ്ട് ഒടിഞ്ഞതാവാമെന്നും വാദം ഉയർന്നിട്ടുണ്ട്.
1971ൽ അന്നത്തെ ഉപരാഷ്ട്രപതിയായിരുന്ന ജി.എസ്് പതക് ആണ് കോട്ടയം തിരുക്കരയിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തത്. അന്നുമുതലിങ്ങോട്ട് കോട്ടയം നഗരത്തിന്റെ മുഖമുദ്രകളിലൊന്നായിരുന്നു ഗാന്ധിപ്രതിമ. നഗരസഭയ്ക്കാണ് പരിപാലന ചുമതല. രാഷ്ട്രീയ വ്യത്യാസമില്ലാതെ പാർട്ികളുടെയെല്ലാം സമര തട്ടകവും ഗാന്ധിസ്ക്വയറായിരുന്നു. എന്നാൽ പ്രതിമയുടെ ഭാഗമായിരുന്ന ഊന്നുവടി നശിപ്പിക്കപ്പെട്ടത് ഏവരെയും ഞെട്ടിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. നിരീക്ഷണ ക്യാമറയും മതിയായ വെളിച്ചസംവിധാനവും പ്രദേശത്ത് ഉറപ്പുവരുത്തണമെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത മുൻ മന്ത്രി തിരുഞ്ചൂർ രാധാകൃഷ്ണൻ നഗരസഭയ്ക്ക് നിർദേശം നൽകി
അതേസമയം സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. കാലപ്പഴംക്കം കൊണ്ട് നശിക്കപ്പെട്ടതാവാമെന്ന നിഗമനത്തിലാണ് കേസെടുക്കാതത്. വിഷയം ശ്രദ്ധയിൽപെട്ടതോടെ നഗരസഭാ അടിയന്തര കൗൺസിൽ യോഗം ചേർന്ന് കേടുപാടുകൾ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വകരിക്കാൻ നഗരസഭാ എൻജിനീയറെ ചുമതലപ്പെടുത്തി. മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാനും യോഗത്തിൽ തീരുമാനമായി