തൃശൂരിലെ പുഴക്കൽ വ്യവസായ പാർക്ക് നവംബറിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. രണ്ടാം ഘട്ട നിർമാണത്തിനും തുടക്കമായി. നൂറ് കോടി നിക്ഷേപവും ആയിരം തൊഴിലവസരവുമാണ് പാർക്കിൽ പ്രതീക്ഷിക്കുന്നത്.
ജില്ലയിലെ ചെറുകിട വ്യവസായ സംരംഭങ്ങളെല്ലാം ഒരു കേന്ദ്രത്തിലെത്തിക്കുകയാണ് പുഴക്കലിൽ നിർമാണം പുരോഗമിക്കുന്ന വ്യവസായ പാർക്കിന്റെ ലക്ഷ്യം. ഒന്നാം ഘട്ട നിർമാണങ്ങൾ നവംബറോടെ പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കാനാണ് വ്യവസായ വകുപ്പിന്റെ ലക്ഷ്യം. അതിനൊപ്പമാണ് രണ്ടാം ഘട്ട നിർമാണങ്ങളുടെ ശിലാസ്ഥാപനം ഇന്നലെ നടന്നത്. 17500 ചെറുകിട സംരംഭങ്ങൾ അടുത്ത വർഷം സംസ്ഥാനത്ത് അംരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
വ്യവസായ പാർക്കിന്റെ രണ്ടാംഘട്ടം കിറ്റ്കോയാണ് നിർമിക്കുന്നത്. മൂന്നേ മുക്കാൽ ഏക്കറിലുള്ള ബഹുനില മന്ദിര നിർമാണം 18മാസത്തിനുള്ളിൽനിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.25.65കോടിയാണ് രണ്ടാംഘട്ടത്തിൻറെ എസ്റ്റിമേറ്റ്. നൂറ് ചെറുകിട യൂണിറ്റുകൾ ആരംഭിക്കുന്നതോടെ ആയിരം പേർക്ക് തൊഴിലാകുമെന്നും പ്രതീക്ഷിക്കുന്നു. തൃശൂർ കോർപ്പറേഷൻ മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. സി.എൻ.ജയദേവൻ എം.പി മുഖ്യാതിഥിയായി.