ഒരു നാടു മുഴുവൻ തന്നെത്തേടി പരക്കം പാഞ്ഞപ്പോൾ കാർത്ത്യായനി ദൈവത്തിന്റെ കൈകളിലായിരുന്നു. വെള്ളത്തിൽ നിന്ന് ഏഴു മണിക്കൂറിനു ശേഷം ജീവിതത്തിലേക്കു തിരിച്ചു വന്നപ്പോൾ ആകെയുണ്ടായ സങ്കടം വെപ്പുപല്ല് ഒഴുകിപ്പോയെന്നതു മാത്രം. കുടമാളൂർ മാളികക്കടവ് പുത്തൻപുരയ്ക്കൽ കാർത്ത്യായനി (86)യുടെ തിരിച്ചുവരവ് അവിശ്വസനീയ കഥയാണിപ്പോൾ നാട്ടിൽ.
എആർ ക്യാംപിലെ ഹെഡ് കോസ്റ്റബിളായ ബന്ധു എം. ഗിരീഷ് കുമാറിന്റെ വീട്ടിലാണ് രണ്ടു വർഷമായി കാർത്ത്യായനിയുടെ താമസം. ഗിരീഷിന്റെ ഭാര്യാപിതാവ് ഗോപാലപിള്ളയുടെ സഹോദരിയാണ് കാർത്ത്യായനി. രാവിലെ ഗിരീഷും ഭാര്യ ഗീതാലക്ഷ്മിയും പുറത്തു പോയിരുന്നു. ഈ സമയത്താണു വീടിനു സമീപമുള്ള മീനച്ചിലാറിന്റെ കൈവഴിയിൽ കാർത്ത്യായനി കുളിക്കാനിറങ്ങിയത്. സമീപത്തെ ബണ്ട് തുറന്നു വിട്ടിരുന്നതിനാൽ നല്ല ഒഴുക്കുണ്ടായിരുന്നു. കാർത്ത്യായനി ഒഴുക്കിൽപ്പെട്ടു. ഗിരീഷും ഭാര്യയും വീട്ടിലെത്തിയപ്പോൾ കാർത്ത്യായനിയെ കണ്ടില്ല. അയൽ വീടുകളിലുണ്ടാകുമെന്നു കരുതി. ഉച്ചയൂണിന്റെ സമയത്തും കാർത്ത്യായനി തിരികെ വന്നില്ല. അതോടെ അന്വേഷണം തുടങ്ങി. കുളിക്കടവിലേക്കു പോകുന്നതു കണ്ടതായി ചിലർ പറഞ്ഞു. ആദ്യം നാട്ടുകാരുടെ സഹായത്തോടെ പുഴയിൽ മുങ്ങിത്തപ്പി.
ഗിരീഷ് വെസ്റ്റ് പൊലീസ് സ്റ്റേഷനിലും തുടർന്ന് അഗ്നിശമന സേനയിലും വിവരം അറിയിച്ചു. അഗ്നിശമന സേനയുടെ മുങ്ങൽ വിദഗ്ധരെത്തി തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെയാണു ബണ്ട് തുറന്ന കാര്യം അറിഞ്ഞത്. ഇതോടെ അന്വേഷണം കൂടുതൽ ഇടങ്ങളിലേക്കു വ്യാപിപ്പിച്ചു. ചെറു വള്ളങ്ങളിൽ അഗ്നിശമന സേനാംഗങ്ങൾ നടത്തിയ തിരിച്ചിലിലാണ് കുളിക്കടവിൽ നിന്ന് 200 മീറ്റർ അകലെ മരത്തിന്റെ വേരിൽ പിടിച്ചു തൂങ്ങിക്കിടക്കുന്ന കാർത്ത്യായനിയെ കണ്ടത്.
രാവിലെ മുതൽ ഏഴു മണിക്കൂറോളം മരത്തിന്റെ വേരിൽ തൂങ്ങി വെള്ളത്തിൽ കിടന്ന് തണുത്തു വിറച്ച അവസ്ഥയിലായിരുന്നു. ചൂടു കട്ടൻകാപ്പി കുടിക്കാൻ കൊടുത്തു. കിഴി ഉപയോഗിച്ചു ചൂടും വച്ചതോടെ കാർത്ത്യായനി ഉഷാറായി. തുടർന്ന് അയ്മനത്തെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചു പരിശോധിച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ വീട്ടിലേക്കു മടങ്ങി.
ഇനി തനിയെ കടവിൽ കുളിക്കാൻ പോകില്ലെന്ന് കാർത്ത്യായനി വീട്ടുകാർക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്. അഗ്നിശമന സേന സ്റ്റേഷൻ ഓഫിസർ ശിവദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണു രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. വെസ്റ്റ് സിഐ നിർമ്മൽ ബോസ്, എസ്ഐ എം.ജെ.അരുൺ എന്നിവരും സ്ഥലത്തെത്തിയിരുന്നു. '