മറയൂരിൽ നടക്കുന്ന ജില്ലാതല പിഎസ് സി പരിശീലന ക്യാംപിൽ ഭക്ഷ്യവിഷബാധ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 62 ഉദ്യോഗാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യാംപിൽ വിതരണം ചെയ്യുന്നത് പഴകിയ ഭക്ഷണവും മലിന ജലവുമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ക്യാംപിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. രാവിലെ പലരുടെയും അവസ്ഥ മോശമായി. ഇതോടെ 62 പേരെ മറയൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്‍.ഡി.ക്ലാര്‍ക്ക് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്ത പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട 200 വിദ്യാര്‍ത്ഥികള്‍ക്കാണ് മറയൂരിൽ പരിശീലനം നൽകുന്നത്. രണ്ട് മാസം നീണ്ട് നിൽക്കുന്ന ക്യാംപിന്റെ സംഘാടർ ജില്ലാ കുടുംബശ്രീ മിഷനാണ്. ക്യാംപിലേക്കുള്ള ഭക്ഷണം കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് മറയൂരിലെ സ്വകാര്യ ഹോട്ടലിന് കരാർ നൽകി. ഇവിടെ നിന്നെത്തിച്ച മീൻ കറിയിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സൂചന. പഴകിയ ഭക്ഷണമാണ് ക്യാംപിൽ വിതരണം ചെയ്യുന്നതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ വിഭാഗവും പരിശോധന നടത്തി. പഴകിയ ഭക്ഷണം വിതരണം ചെയ്ത മറയൂരിലെ ഹോട്ടലുടമയ്്ക്കെതിരെ കേസെടുക്കും.