അശാസ്ത്രീയമായ റോഡ് നിർമാണത്തെ തുടർന്ന് തൊടുപുഴ മുല്ലക്കൽ ജംക്്ഷനിൽ അപകടങ്ങൾ പതിവാകുന്നു. ജംക് ഷൻ വിപുലീകരിക്കാത്തതും റോഡരികിലെ കെട്ടിടങ്ങൾ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതുമാണ് അപകടങ്ങൾക്ക് കാരണം. അപകടകരമായി നിൽക്കുന്ന കെട്ടിടം പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരം ആരംഭിച്ചു.
കോലാനി തൊടുപുഴ ബൈപ്പാസിലെ മുല്ലക്കൽ ജംകഷനിൽ ഒരുവർഷത്തിനിടെ ചെറുതും വലുതുമായി 150 ലേറെ അപകടങ്ങളുണ്ടായി. മൂന്ന്് പേർക്ക് ജീവൻ നഷ്ടമായി. ഇതോടെയാണ് റോഡ് നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടികാട്ടി നാട്ടുകാർ സമരം ആരംഭിച്ചത്. റോഡ് വീതികൂട്ടി ടാറിങ്ങ് നടത്തിയെങ്കിലും അതിനനുസരിച്ച് ജംക്്ഷൻ വികസിപ്പിച്ചില്ല. ജംക്്ഷൻ വികസനം ഇനി സാധ്യമല്ലെന്ന് ഉറപ്പായതോടെ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന കെട്ടിടം പൊളിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച കെട്ടിട ഉടമ ആ തീരുമാനത്തിൽ നിന്ന് പിന്നീട് പിൻമാറി കെട്ടിടം നവീകരിക്കാനും ശ്രമിച്ചു. ഇതോടെ നാട്ടുകാർ സംഘടിച്ചെത്തി റോഡ് ഉപരോധിച്ചു.രണ്ട് മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. ഒടുവിൽ പൊലീസും ജനപ്രതിനിധികളുമായി നത്തിയ ചർച്ചയിൽ അഞ്ച് ദിവസത്തിനുള്ളിൽ കെട്ടിടഭാഗങ്ങൾ പൊളിച്ച് നീക്കാമെന്ന് ഉടമ കരാർ എഴുതി നൽകി.
ഉടമ കരാറിൽ നിന്ന് പിൻമാറിയാൽ സമരം ശക്തമാക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതക്ക്പുറമെ വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങൾക്ക് മുഖ്യകാരണമാണ്.