പുതിയ ജീവിതത്തിനു മനസ്സമ്മതമറിയിക്കേണ്ട ദിവസം അമൽ റോയി ജീവിതത്തോടുതന്നെ വിട പറഞ്ഞു. വല്ലാർപാടം കണ്ടെയ്നർ റോഡിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിൽസയിലായിരുന്ന അമൽ റോയ് (29) ഇന്നലെയാണു മരിച്ചത്. ഇന്നലെയായിരുന്നു അമലിന്റെ വിവാഹ മനസ്സമ്മതം നടക്കേണ്ടിയിരുന്നത്.
പേരാമ്പ്ര അപ്പോളോ ടയേഴ്സ് ജീവനക്കാരൻ പോട്ട മാണിക്ക്യത്താൻ വീട്ടിൽ എസ്തപ്പാനോസിന്റെയും ലില്ലിയുടെയും മകനായ അമൽ ദോഹയിൽ മറൈൻ എൻജിനീയറാണ്.വിവാഹം രണ്ടാഴ്ചയ്ക്കകം നടത്താൻ തീരുമാനിച്ചിരുന്നു. ഒരുക്കങ്ങളെല്ലാം ഏറെക്കുറെ പൂർത്തിയാക്കി. വധുവിനു ധരിക്കാനുള്ള മന്ത്രകോടി വരെ വാങ്ങി. മനസ്സമ്മതത്തിനു ധരിക്കാനുള്ള കോട്ട് വാങ്ങാനാണ് എറണാകുളത്തേക്കു പോയത്.
കാറിൽ ഒപ്പമുണ്ടായിരുന്ന മാതൃസഹോദരീ പുത്രനും ചൗക്ക ചെതലൻ ജോർജിന്റെ മകനുമായ ആൽഫിൻ (17) അപകടദിവസംതന്നെ മരിച്ചിരുന്നു.
നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ട്രെയിലറിന്റെ പിൻഭാഗത്ത് ഇവർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. സംസ്കാരം നാളെ നാലിനു പോട്ട ചെറുപുഷ്പം പള്ളിയിൽ നടക്കും. സഹോദരി: അനു മജീഷ്.