മൂവാറ്റുപുഴ ∙ കാറിൽ യാത്ര ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിനു പരുക്കേറ്റു. കാറിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. കല്ലൂർക്കാട് ഗാന്ധിനഗർ എടശ്ശേരിയിൽ വീട്ടിൽ സിസിൽ വർഗീസിനാണ് കൈകൾക്കു പൊള്ളലേറ്റത്. സിസിൽ വർഗീസിന്റെ കയ്യിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്നവർ സിസിലിന്റെ കയ്യിൽ നിന്നു കുഞ്ഞിനെ മാറ്റിയതിനാലാണ് രക്ഷപ്പെട്ടത്. പുക ശ്വസിച്ചു കാറിലുണ്ടായിരുന്നവർക്ക് ശാരീരികാസ്വസ്ഥതയും ഉണ്ടായി.
സിസിലും കുടുംബവും ആലുവയിൽ നിന്നു കല്ലൂർക്കാടുള്ള വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടം. കാറിനുള്ളിൽ പൊടുന്നനെ പുക നിറഞ്ഞത് എവിടെ നിന്നാണെന്നു തുടർന്നു പരിശോധിക്കുന്നതിനിടെയാണ് ചെറിയ ശബ്ദത്തോടെ ഫോൺ പൊട്ടിത്തെറിച്ചത്. ഉരുകി പുകഞ്ഞുകൊണ്ടിരുന്ന ഫോൺ കാറിനു പുറത്തേക്ക് എറിയാൻ ശ്രമിക്കുന്നതിനിടെയാണ് സിസിലിന്റെ കൈകൾക്കു പൊള്ളലേറ്റത്.
കാറിലുണ്ടായിരുന്നവർ ബഹളം വച്ചതോടെ പരിസരത്തുണ്ടായിരുന്ന പൊലീസുകാർ എത്തിയെങ്കിലും ആദ്യം ഫോണെടുക്കാൻ തയാറായില്ല. ഇതേ തുടർന്നാണ് സെസിൽ ഫോൺ കൈകൊണ്ട് എടുത്തു പുറത്തേക്കെറിഞ്ഞത്. കൈക്കു പൊള്ളലേറ്റതിനെ തുടർന്നു സിസിലിന് രാജഗിരി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.ഒൻപതു മാസമായി ഉപയോഗിക്കുന്ന ഫോൺ പൊടുന്നനെ പൊട്ടിത്തെറിച്ചതെങ്ങിനെയെന്നറിയില്ലെന്നു സിസിൽ പറഞ്ഞു.