തേക്കടി തടാകത്തിൽ ജലനിരപ്പ് താഴ്ന്നതിനെതുടർന്ന് സന്ദർശകർക്കായുള്ള ബോട്ടിങ് നിർത്തി. കെടിഡിസിയുടെയും വനംവകുപ്പിന്റെയും രണ്ട് ബോട്ടുകൾ വീതമാണ് സർവീസ് നിർത്തിയത്. ജലനിരപ്പ് താഴ്ന്ന തടാകത്തിലൂടെയുള്ള യാത്ര ദുഷ്കരമായതോടെയാണ് സർവീസ് നിർത്താനുള്ള തീരുമാനം. ജലനിരപ്പ് താഴ്ന്നതിന്റെ പേരിൽ തേക്കടിയിൽ ബോട്ടിങ് നിർത്തിവയ്ക്കേണ്ടി വന്നത് അപൂർവ സംഭവമാണ്. 2009ൽ ബോട്ട് ദുരന്തത്തിന് ശേഷമാണ് ഒടുവിൽ തടാകത്തിലെ ബോട്ട് സർവീസ് പൂർണമായും നിർത്തിയത്.
നിലവിൽ തേക്കടി തടാകത്തിലെ ജലനിരപ്പ് 108.7 അടി മാത്രമാണ്. ജലനിരപ്പ് 110 അടിയ്ക്ക് താഴെ എത്തിയപ്പോൾ വലിയ ബോട്ടുകൾ ലാന്റിങിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നിന്നാണ് സർവ്വീസ് നടത്തിയിരുന്നത്. ഇതിന് പുറമെ യാത്രക്കാരുടെ എണ്ണവും കുറച്ചു. എന്നാൽ ഈ നടപടികളെന്നും സാധ്യമല്ലാത്ത വിധം ജലനിരപ്പ് താഴ്ന്നതിനെ തുടർന്നാണ് ബോട്ടിങ് പൂർണമായും നിർത്താനുള്ള തീരുമാനം.
മുൻവർഷങ്ങളിൽ ജലനിരപ്പ് താഴുമ്പോൾ ഒരു കിലോമീറ്റർ അകലെ താൽക്കാലിക ബോട്ട് ജെട്ടി നിർമ്മിച്ച് സർവ്വീസ് മുടക്കമില്ലാതെ നടത്തിയിരുന്നു. ഇത്തവണ താൽക്കാലിക ജെട്ടിയും നിർമ്മിച്ചില്ല. 110 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ മാത്രമെ ഇനി ബോട്ടിങ പുനരാരംഭിക്കാനാകൂ. തേക്കടിയിലെ പ്രധാന ആകർഷണമായ ബോട്ടിങ് നിരോധിച്ചത് ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും.