മാലിന്യം പരന്നൊഴുകി എറണാകുളം നോർത്തിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഒാഫിസ്. സമീപത്തെ ഹോട്ടലിൽ നിന്നുള്ള ശുചിമുറി മാലിന്യമടക്കം ഒാഫിസ് കവാടത്തിൽ പരന്നിട്ടും നടപടിയെടുക്കാൻ നഗരസഭ ആരോഗ്യവിഭാഗവും തയാറല്ല. പകർച്ചവ്യാധി ഭീതിയിലാണ് എക്സൈസ് ഒാഫിസിലെ ഇരുപതിലധികം വരുന്ന ജീവനക്കാർ.
എറണാകുളം നോർത്ത് റയിൽവേസ്റ്റേഷന് എതിർവശത്തുള്ള എക്സൈസ് സെൻട്രൽ ഒാഫിസിന്റെ മുറ്റത്തേക്കാണ് അടുത്തുള്ള ഹോട്ടലിലെ മാലിന്യം ഒഴുകി പരക്കുന്നത്. മഴ പെയ്താൽ ഒാഫിസ് കെട്ടിടത്തിന്റെ അകത്തേക്കും മാലിന്യം കലർന്ന വെള്ളം കയറും. ചിലനേരങ്ങളിൽ ശുചിമുറി മാലിന്യവും എക്സൈസ് ഒാഫിസിന്റെ മുറ്റത്തേക്ക് ഒഴുകിയെത്തും. മാലിന്യത്തിൽ നിന്നുയരുന്ന ഗന്ധം കാരണം ഏത് നേരത്തും വാതിലും ജനലും അടച്ചിട്ടാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ ഒാഫിസിന്റെ പ്രവർത്തനം. വൈദ്യുതി ഇല്ലാതായാൽ ഒാഫിസിനുള്ളിൽ ഒരു നിമിഷം പോലും കഴിയാനും സാധിക്കില്ല. ആവർത്തിച്ച് പരാതി നൽകിയിട്ടും നഗരസഭ ആരോഗ്യവിഭാഗം കേട്ടമട്ടില്ല.
കൊതുക് ശല്യം കാരണം പകർച്ചവ്യാധിയുടെ പേടിയിൽ കൂടിയാണ് ഇവിടുത്തെ ജീവനക്കാർ. മഴക്കാലം എത്താറായിട്ടും നോർത്ത് റയിൽവേ സ്റ്റേഷൻ പരിസരത്ത് ശുചീകരണപ്രവർത്തനങ്ങളും നഗരസഭ പൂർത്തീകരിച്ചിട്ടില്ല.