വാഹന പരിശോധനയ്ക്ക് പൊലീസിനൊപ്പം ജനപ്രതിനിധികളും. കാഞ്ഞിരപ്പള്ളിയ്ക്ക് സമീപം മണിമലയിലാണ് ബോധവൽക്കരണത്തിന്റെ ഭാഗമായി പൊലീസിനൊപ്പം വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റും മറ്റംഗങ്ങളും വാഹന പരിശോധനയ്ക്കിറങ്ങിയത്.
ഹെൽമറ്റ് വയ്ക്കാതെ ബൈക്കിൽ പാഞ്ഞെത്തിയതാണ്. പോലിസിനെ കണ്ടതോടെ രക്ഷപ്പെടുവാൻ ഒരു വിഫലശ്രമം. പിടിയിലായെന്നുറപ്പായതോടെ പിഴയടയ്ക്കാൻ പണം എടുത്തു. ഇതിനിടെ അപ്രതീക്ഷിത ട്വിസ്റ്റ്. പൊലീസിനൊപ്പം കാത്തുനിന്ന പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും യുവാവിനടുത്തെത്തി. പിന്നെ നല്ല ഒരു ഉപദേശം. ഒപ്പം തെറ്റാവർത്തിക്കരുതെന്ന് ചെറിയ മുന്നറിയിപ്പും. പരിശോധനകൾ കർശനമാക്കിയിട്ടും നിയമലംഘനങ്ങൾക്കൊപ്പം വാഹനാപകടങ്ങളും വർധിച്ചതോടെയാണ് ജനപ്രതിധിനികളെ കൂടി ഉൾപ്പെടുത്തി ബോധവൽക്കരണത്തിന് പൊലീസ് ഇറങ്ങിയത്.
ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതെ വാഹനമോടിച്ചവർക്ക് പുറമെ ലൈസൻസില്ലാത്തവരരും പരിശോധനയിൽ പിടിയിലായി. ഇക്കുറി ബോധവൽക്കരണത്തിൽ കാര്യങ്ങൾ ഒതുക്കിയെങ്കിലും ഇനി അതുണ്ടാവില്ലെന്നാണ് പൊലീസ് നിലപാട്. ഏതായാലും ഗ്രാമ പഞ്ചായത്തംഗങ്ങളുമായി ചേർന്നുള്ള വാഹന പരിശോധന വരും ദിവസങ്ങളിലും തുടരാനാണ് പോലീസിന്റെ തീരുമാനം.