ഇടുക്കിയിൽ പനി ബാധിതരുടെ എണ്ണം വർധിച്ചതോടെ മഴക്കാല രോഗ പ്രതിരോധ നടപടികൾ ആരോഗ്യവുകുപ്പ് ഊർജിതമാക്കി. ജില്ലയിൽ 12 പേർക്ക് ഡെങ്കിപ്പനിയും നാല് പേർക്ക് എച്ച്. വൺ. എൻ. വണ്ണും സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ ക്ഷാമമാണ് പ്രതിരോധ നടപടികൾക്ക് തടസം.
ഇടുക്കി ജില്ലയിൽ ഇതുവരെ 28,711 പേരാണ് പനിക്ക് ചികിത്സതേടിയത്. ഒരുമാസത്തിനിടെ 12 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 111പേർക്ക് കൂടി ഡെങ്കിപ്പനിയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം. പരിശോധന ഫലം ലഭിച്ചതിനു ശേഷം മാത്രമെ ഇത് സ്ഥിരീകരിക്കാനാകൂ. പന്നിപനിബാധിച്ച നാലുപേരിൽ മാങ്കുളം സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു. കാഞ്ചിയാർ, കുമാരമംഗലം, കുമളി, മാങ്കുളം എന്നിവിടങ്ങളിലാണ് എച്ച് വണ്‍ എന്‍ വൺ സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ബാധിച്ചവരിൽ മുക്കാൽഭാഗവും തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും ഉള്ളവരാണ്.
കൊതുക് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കാൻ പരിസര ശുചിത്വത്തിൽ ജനങ്ങള്‍ കൂടുതൽ ശ്രദ്ധചെലുത്തണമെന്നാണ് ഡിഎംഒയുടെ നിർദേശം. ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും ആവശ്യത്തിനുള്ള മരുന്ന് എത്തിച്ചു. എന്നാൽ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർ, നഴ്സുൾപ്പെടെ നൂറിലേറെ തസ്തികയാണ് ഒഴിഞ്ഞുകിടക്കുന്നത്. ഒഴിവുകൾ നികത്തണമെന്നാവശ്യപ്പെട്ട് മന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല. ജീവനക്കാരെ നിയമിച്ചില്ലെങ്കിൽ മഴക്കാലത്ത് ജില്ലയിലെ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന് തീർച്ച.