തൃശൂർ കോർപറേഷനിൽ കൗൺസിൽ അംഗീകരിക്കാത്ത തീരുമാനങ്ങൾ നടപ്പാക്കിയെന്ന പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടി. ഒരാഴ്ചക്കുള്ളിൽ മറുപടി നൽകാന്‍ മേയറോട് ആവശ്യപ്പെട്ടു. വിവാദങ്ങൾക്കിടെ ഇന്ന് ചേരാനിരുന്ന കോർപറേഷൻ കൗൺസിൽ യോഗം മാറ്റിവച്ചു.
കൗൺസിൽ യോഗം അംഗീകരിക്കാത്ത തീരുമാനങ്ങൾ മിനിറ്റ്സിൽ വ്യാജമായി എഴുതി ചേർത്ത് നടപ്പാക്കുന്നൂവെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. വൈദ്യുതി വിഭാഗത്തിലെ താൽകാലിക നിയമനങ്ങളടക്കം ഇത്തരത്തിൽ നടപ്പാക്കി സി.പി.എം ഭരണസമതി അഴിമിതി കാട്ടിയെന്നും കോൺഗ്രസും ബി.ജെ.പിയും ആരോപിക്കുന്നുണ്ട്. ഇതിനെതിരെ ഒരു രാത്രി മുഴുവൻ കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് സമരം നടത്തുകയും ചെയ്തു. ഇത്തരത്തിലുള്ള തീരുമാനങ്ങൾ റദ്ദാക്കണമെന്നും അതല്ലങ്കിൽ കൗൺസിൽ യോഗത്തിൽ വോട്ടെടുപ്പോടെയുള്ള ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.
പരാതി സ്വീകരിച്ച ഹൈക്കോടതി ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മേയറും കോർപ്പറേഷൻ സെക്രട്ടറിയുമാണ് വിശദീകരണം നൽകേണ്ടത്. ഇതിനിടെ ഇന്ന് ചേരാനിരുന്ന കൗൺസിൽ യോഗം ഉപേക്ഷിച്ചു. എൽ.ഡി.എഫിന് കേവലഭൂരിപക്ഷമില്ലാത്തതിനാൽ പ്രതിപക്ഷമായ യു.ഡി.എഫും ബി.ജെ.പിയും എതിർത്താൽ തീരുമാനങ്ങൾ നടപ്പാവില്ല. ഇന്ന് നടക്കുന്ന യോഗത്തിലും എല്ലാ അജണ്ടകളിലും പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന് മുന്നിൽ കണ്ടാണ് ഇന്നത്തെ കൗൺസിൽ മാറ്റിയത്. ചുരുക്കത്തിൽ തർക്കം തുടരുന്നത് ഭരണപ്രതിസന്ധിയ്ക്ക് വഴിവയ്ക്കും.