മുന്നണിക്കുള്ളിൽ തർക്കം തുടരുന്നതിനിടെ, തൃശൂരിലെ പാറളം പഞ്ചായത്തിൽ നൂറിലേറെ സി.പി.ഐ പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു. തദേശതിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രാദേശിക തർക്കമാണ് കളംമാറ്റത്തിന് കാരണം.
സി.പി.ഐയുടെ സിറ്റിങ് സീറ്റായ നാട്ടിക നിയോജകമണ്ഡലത്തിലെ സി.പി.ഐയുടെ കോട്ടയെന്ന് അറിയപ്പെട്ടിരുന്ന പാറളം പഞ്ചായത്തിലെ ചേനം ഗ്രാമത്തിലാണ് നൂറിലേറെ പ്രവർത്തകർ പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നത്. തദേശതിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രാദേശിക തർക്കമാണ് പാർട്ടി മാറലിന് കാരണമായത്. സി.പി.ഐയുടെ മുൻ ലോക്കൽ സെക്രട്ടറി പി.പി. മനോജിന്റെ നേതൃത്വത്തിൽ യുവാക്കളടക്കമുള്ളവരാണ് സി.പി.എമ്മിലെത്തിയത്. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആഘോഷപൂർവം പ്രവർത്തകരെ സ്വീകരിച്ചു.
കൂടെനിന്ന് ചതിക്കുഴി കുത്തുന്നവരല്ല സി.പി.എമ്മെന്ന് പറഞ്ഞ് സ്വീകരണയോഗത്തിൽ സി.പി.ഐയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. മറുപടി പറയാത്തത് വിട്ടുവീഴ്ച മനോഭാവമുള്ളതുകൊണ്ടാണെന്നും ഓർമിപ്പിച്ചു.
ചേർപ്പിൽ തന്നെ സി.പി.എമ്മിൽ നിന്നടക്കം മറ്റുപാർട്ടികളിൽ നിന്നുള്ള പ്രവർത്തകരെ സ്വീകരിച്ച് മുപ്പതിന് സി.പി.ഐയും മറുപടി നൽകുന്നുണ്ട്.