ആലുവ ∙ കാഴ്ചയില്ലാത്ത യുവ ദമ്പതികൾ, ഒന്നാം ക്ലാസ് വിദ്യാർഥിനിയായ മകൾ, പ്രസവിച്ചിട്ടു രണ്ടു ദിവസം മാത്രമായ കൈക്കുഞ്ഞ്...താമസിക്കാൻ ഇടമില്ലാത്തതിനാൽ ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡ് വീടാക്കിയിരിക്കുകയാണ് നാലംഗ കുടുംബം. പക്ഷേ, ആശുപത്രിയിൽ നിന്ന് ഇവർക്ക് ഇന്നിറങ്ങിയേ തീരൂ. പുതിയ രോഗികൾ എത്തുമ്പോൾ പ്രവേശനം നൽകാൻ സ്ഥലമില്ലാത്തതാണു കാരണം.
കാലടിയിൽ ഇവർ വാടകയ്ക്കു താമസിച്ചിരുന്ന സ്ഥലത്തേക്കു തിരികെ പോകാനാവില്ല. പ്രസവം കഴിഞ്ഞു കൈക്കുഞ്ഞുമായി അവിടേക്കു ചെല്ലരുതെന്ന് ഉടമ നേരത്തേ പറഞ്ഞിട്ടുണ്ട്. രണ്ടു കണ്ണുകൾക്കും ജന്മനാ കാഴ്ചയില്ലാത്തവരാണു കോട്ടയം കൊടുങ്ങൂർ സ്വദേശി വേണുഗോപാലും ഭാര്യ മിനിയും. പെന്തക്കോസ്തു സഭയിൽ സുവിശേഷ പ്രവർത്തകരാണ് ഇരുവരും. ഒൻപതു വർഷം മുൻപായിരുന്നു വിവാഹം.
മകൾ ശ്രുതിക്കൊപ്പം കാലടിയിലെ ഒറ്റമുറി കെട്ടിടത്തിലാണു താമസിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ടു മിനിക്ക് ഒരു പെൺകുഞ്ഞു കൂടി പിറന്നു. സാധാരണ പ്രസവമായതിനാൽ പിറ്റേന്നു തന്നെ വീട്ടിലേക്കു പൊയ്ക്കോളാൻ ഡോക്ടർമാർ പറഞ്ഞു. പോകാൻ ഇടമില്ലെന്നു പറഞ്ഞപ്പോൾ രണ്ടു ദിവസം കൂടി നീട്ടിക്കൊടുത്തു. ആ കാലാവധിയാണ് ഇന്നവസാനിക്കുന്നത്. പെരുമ്പാവൂർ ഗവ. എൽപി സ്കൂളിലാണു മൂത്ത മകൾ ശ്രുതി പഠിക്കുന്നത്. വേണുഗോപാൽ ഇന്നലെ സിപിഎം ഏരിയ സെക്രട്ടറി വി. സലിമിനെ കണ്ടു സങ്കടങ്ങൾ പങ്കുവച്ചു. അദ്ദേഹം ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയുടെ സഹായം തേടിയിരിക്കുകയാണ്.
ജനസേവയിൽ കുഞ്ഞുങ്ങളെ താമസിപ്പിക്കാൻ മാത്രമേ അനുമതിയുള്ളൂ. എങ്കിലും പുതുതായി രൂപീകരിച്ച ‘ജനസേവ ഭിന്നശേഷി സൊസൈറ്റി’ വഴി ഇവർക്കു താൽക്കാലിക താമസ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണു ജനസേവ അധികൃതർ. ബസ് കയറാൻ സൗകര്യമുള്ള എവിടെയെങ്കിലും ചെറിയൊരു വീടു വേണമെന്ന ആഗ്രഹം മാത്രമേ വേണുഗോപാലിനുള്ളു.