സംസ്ഥാനത്ത് പകർച്ചവ്യാധി പടരുമ്പോഴും ഇതരസംസ്ഥാന തൊഴിലാളികൾക്ക് വൃത്തിയുള്ള താമസസ്ഥലം ഒരുക്കി നൽകാതെ സ്വകാര്യനിർമാണ കമ്പനികൾ. കൊച്ചിയിൽ ആരോഗ്യ തൊഴിൽവകുപ്പുകളുടെ സംയുക്ത പരിശോധനയിൽ കണ്ടത് അറപ്പുളവാക്കുന്ന ദൃശ്യങ്ങൾ. രണ്ട് ക്യാംപുകൾ പൂട്ടിയതിനൊപ്പം ഒരു പാർപ്പിട സമുച്ചയ നിർമാണത്തിന് സ്റ്റോപ് മെമ്മോയും നൽകി.
ആവർത്തിച്ചുള്ള പരിശോധനകളും സ്റ്റോപ് മെമ്മോകളുമൊന്നും നിർമാണ കമ്പനികൾ കാര്യമാക്കുന്നില്ലെന്ന് വെളിവാക്കുന്നതാണ് ഈ കാഴ്ച. കാലിത്തൊഴുത്തിനേക്കാൾ മോശം സാഹചര്യത്തിലാണ് തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നത്
തൃക്കാക്കര ദേശീയ കവലയിൽ നിർമാണം പുരോഗമിക്കുന്ന പാർപ്പിട സമുച്ചയത്തിനോട് ചേർന്ന് തന്നെയാണ് അറുപതോളം വരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന ഈ ഷെഡും. ആകെയുള്ള മൂന്ന് ശുചിമുറികൾ ഉപയോഗയോഗ്യമല്ല. ക്യാംപ് അടച്ചുപൂട്ടാൻ ഉത്തരവിട്ടതിനൊപ്പം പാർപ്പിട സമുച്ചയത്തിന്റെ നിർമാണവും നിർത്തിവയ്പിക്കാൻ നോട്ടീസ് നൽകി. കാക്കനാടുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് മറ്റൊരു നിർമാണ കമ്പനിയുടെ ഇക്കാണുന്ന ലേബർ ക്യാംപ്. മലമൂത്രവിസർജ്ജനത്തിനുള്ള സൗകര്യംപോലും ഇവിടെ തൊഴിലാളികൾക്കില്ല. ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് കൊതുകിന്റെ കൂത്താടികളേയും ഇവിടെ ധാരാളം കണ്ടെത്തി.
പകർച്ചവ്യാധി പ്രതിരോധനിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് ആരോഗ്യവകുപ്പും, തൊഴിൽവകുപ്പും സംയുക്തമായി പരിശോധന നടത്തിയത്. ആറ് ക്യാപുകൾ പരിശോധിച്ചതിൽ മറ്റ് നാലെണ്ണത്തിന് സൗകര്യം മെച്ചപ്പെടുത്തണമെന്ന് നിർദേശിച്ചുള്ള നോട്ടീസും നൽകി. ഒരാഴ്ച കഴിഞ്ഞ് ഇവിടങ്ങളിൽ വീണ്ടും പരിശോധന നടത്തും