ആധുനിക സൗകര്യങ്ങളോടു കൂടിയ വൈക്കത്തെ സർക്കാർ അതിഥി മന്ദിരം വകുപ്പ് മന്ത്രി പറഞ്ഞിട്ടും തുറക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന് പരാതി. ഒന്നര കോടിയോളം രൂപ മുടക്കി കായലോരത്ത് നിർമിച്ച കെട്ടിടത്തിലെ എട്ട് സ്യൂട്ട് മുറികളും ക്ലാന്റിനുമാണ് ഉദ്യോഗസ്ഥ അലംഭാവം കാരണം മാസങ്ങളായി തുറക്കാതെ കിടക്കുന്നത്. താല്ക്കാലികമായി ഇവിടെ പ്രവർത്തിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട വിഭാഗം സെക്ഷൻ ഓഫിസ് മാറ്റേണ്ടി വരുമെന്നതിനാലാണ് ഉദ്യോഗസ്ഥർ തടസം നിൽക്കുന്നതെന്നാണ് പരാതി.
എംഎൽഎ ഫണ്ടിൽ നിന്ന് ഒന്നര കോടി രൂപാ മുടക്കിയാണ് ഇരുനിലകളിലായുള്ള റസ്റ്റ് ഹൗസ് കായലോരത്ത് വിശാലമായ പാർക്കിംഗ് സൗകര്യങ്ങളോടെ സജ്ജമാക്കിയത്. രണ്ട് വി ഐ പി മുറികളടക്കം ആറു മുറികളും കോൺഫറൻസ് ഹാളും ഭക്ഷണ ശാലയുമാണ് ഇവിടെ ഉള്ളത്. ഏറെ നാൾ പലവിധ കാരണങ്ങളാൽ റസ്റ്റ് ഹൗസ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് മറ്റൊരിടത്ത് പ്രവർത്തിച്ചിരുന്ന പൊതുമരാമത്ത് വകുപ്പ് ഓഫിസ് താൽക്കാലികമായി ഇവിടേയ്ക്ക് മാറ്റിയത്. സർക്കാർ അറിയാതെയായിരുന്നു ഈ നീക്കമെന്നും പരാതിയുണ്ട്.
പഴയ ഓഫിസ് ട്രൈബൽ വകുപ്പിന് സർക്കാർ അറിയാതെ കൈമാറിയതായും ആരോപണമുയർന്നിട്ടുണ്ട്. അതിഥി മന്ദിരം തുറക്കാനെന്ന പേരിൽ ഭക്ഷണശാലക്കും മറ്റുമായി 5 ലക്ഷം രൂപയുടെ ഉപകരണങ്ങൾ ഇതിനിടെ വാങ്ങുകയും ചെയ്തു. അസിസ്റ്റൻറ് എൻജിനിയറുടെ ഓഫിസ് ഇവിടെ നിന്നും മാറ്റിയ ശേഷം മന്ദിരത്തിന്റെ പ്രവർത്തം ഉടൻ പൂർണ തോതിലാക്കാൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിർദ്ദേശിച്ചിട്ടും പാലിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.
സർക്കാരിനു വരുമാനം കിട്ടേണ്ട ഒരു അതിഥി മന്ദിരമാണ് പണി പൂർത്തിയായി ആറു മാസം കഴിഞ്ഞിട്ടും ചില ഉദ്യോഗസ്ഥരുടെ വ്യക്തിതാല്പര്യം മൂലം ഇങ്ങനെ അടച്ചിട്ട് നശിപ്പിക്കുന്നത്.കുറഞ്ഞ ചിലവിൽ മുറികളും കോൺഫറൻസ് ഹാളും ഭക്ഷണവുമടക്കം ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതും വിദേശ ടൂറിസ്റ്റുകളെയടക്കം ആകർഷിക്കാൻ കഴിയുന്നതുമായ സർക്കാർ അതിഥി മന്ദിരത്തിനാണ് വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ ഇങ്ങനെ വിലങ്ങുതടിയാവുന്നത്.