അവയവദാനത്തിലൂടെ ആറുപേർക്ക് ജീവൻ പകർന്ന അങ്കമാലിയിലെ റെയ്സൻ സണ്ണി, മരണശേഷം സ്വന്തം മാതാപിതാക്കൾക്കും താങ്ങായി. അവയവങ്ങൾ സ്വീകരിച്ചവരടക്കം ഒത്തൊരുമിച്ച് റെയ്സന്റെ മാതാപിതാക്കൾക്ക് കിടപ്പാടം ഒരുക്കിനൽകി. റെയ്സന്റെ കൈ സ്വീകരിച്ച കണ്ണൂർ ഇരിട്ടിയിലെ ജിത്തു വീടിന്റെ താക്കോൽ കൈമാറി. കഴിഞ്ഞവർഷം മെയ്മാസത്തിൽ ദേശീയപാതയിലുണ്ടായ അപകടത്തിലാണ് റെയ്സന്‍ മരിച്ചത്.
രോഗികളായ മാതാപിതാക്കൾക്ക് അടച്ചുറപ്പുള്ളൊരു കിടപ്പാടം ഉണ്ടാക്കി നൽകാൻ കഴിയാതെയാണ് 24 വയസിൽ റെയ്സൻ സണ്ണി വിടവാങ്ങിയത്. എന്നാൽ മകന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള മാതാപിതാക്കളുടെ തീരുമാനം ആറുപേർക്ക് ജീവിതം തിരികെ നൽകി. റെയ്സന്റെ ഇരു കൈകൾ, കണ്ണുകൾ, രണ്ട് വൃക്കകൾ, കരൾ എന്നിവയെല്ലാം ദാനം ചെയ്തു. മകന്റെ മരണശേഷം നിസഹായരായി കഴിഞ്ഞ മാതാപിതാക്കളെ സഹായിക്കാൻ,, ഈ മഹാദാനത്തിന്റെ കഥയറിഞ്ഞവർ മുന്നോട്ടുവന്നു. അമേരിക്കയില്‍ നഴ്‌സായ കോഴിക്കോട്ടുകാരൻ ജോസ് വീടുണ്ടാക്കാൻ ആദ്യം സഹായം വാഗ്ദാനം ചെയ്തു.
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട അങ്കമാലിയിലെ യുവസംഗീത സംവിധായകന്‍ ഷാന്റി ആന്റണി വഴിയായിരുന്നു ഇത്. ഷാന്റി മുൻകൈയ്യെടുത്ത് പലരില്‍ നിന്നായി ഏഴുലക്ഷം രൂപ കൂടി സമാഹരിച്ചു. അങ്ങനെ ഒടുവിൽ റെയ്സന്റെ കുടുംബത്തിന് വീടൊരുങ്ങി. റൈസന്റെ കൈകള്‍ സ്വീകരിച്ച കണ്ണൂർ ഇരിട്ടിയിലെ ജിത്തുവാണ് വീടിന്റെ താക്കോൽ മാതാപിതാക്കളെ ഏൽപിച്ചത്. വൃക്ക സ്വീകരിച്ച രാഹുൽ, കരൾ സ്വീകരിച്ച മലപ്പുറത്തെ അജിഷയുടെ മാതാപിതാക്കൾ തുടങ്ങിയവരെല്ലാം പുതുവാശ്ശേരിയില്‍ എത്തി. പറമ്പയം ലിറ്റിൽ ഫ്ളവർ പള്ളിയിലായിരുന്നു താക്കോൽ ദാനച്ചടങ്ങ് നടന്നത്. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ ഡോ.അയ്യർ, ഡോ.ജോസ് ഊക്കൻ, ലിറ്റിൽ ഫ്ളവർ ആശുപത്രി ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ കളപ്പുരക്കൽ, ഫാ.ഡേവീസ് ചിറമേൽ തുടങ്ങിയവരും ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.