ആറൻമുള പുഞ്ചയിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിളയിച്ച 150 ടണ്ണിലധികം നെല്ല് കാണാനില്ലെന്ന് പരാതി. അന്വേഷണം ആവശ്യപ്പെട്ട് ആറൻമുള സ്പെഷൽ ഓഫിസർ പത്തനംതിട്ട ജില്ലാ കലക്ടർക്ക് കത്ത് നൽകി. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ പ്രിൻസിപ്പൽ കൃഷി ഓഫിസറെ ചുമതലപ്പെടുത്തി.
നീർവിളാകം പുഞ്ചയിൽ നൂറ്റി അൻപത് ഏക്കറിലധികം സ്ഥലത്താണ് കൃഷിയിറക്കിയത്. ഇതിൽ വെച്ചൂരിലെ ഓയിൽപാം മില്ലിലെത്തിയത് 105 ടൺ നെല്ല് മാത്രം. കൊയ്തെടുത്ത നെല്ലിന്റെ കണക്ക് നോക്കിയാൽ 150 ടണ്ണിന്റെ കുറവ്. നെല്ല് നഷ്ടപ്പെട്ട സാഹചര്യം പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ആറൻമുള സ്പെഷൽ ഓഫിസർ ജില്ലാ കലക്ടർക്ക് കത്ത് നൽകിയത്. വിശദമായ അന്വേഷണം നടത്താൻ പ്രിൻസിപ്പൽ കൃഷിവകുപ്പ് ഓഫിസർക്ക് നിർദേശം നൽകിയതായി കലക്ടർ അറിയിച്ചു.
സിപിഎം ബിജെപി നേതാക്കൾ അംഗങ്ങളായ പാടശേഖര കമ്മിറ്റിയ്ക്കായിരുന്നു നീർവിളാകം പുഞ്ചയിലെ കൃഷിയുടെ ചുമതല. നീർവിളാകത്തിനൊപ്പം കൃഷിയിറക്കിയ പുന്നയ്ക്കാട് 25 ഏക്കറിൽ 45 ടൺ നെല്ലും മല്ലപ്പുഴശേരി പഞ്ചായത്തിലെ പതിനാല് ഏക്കർ കൃഷിയിൽ 29 ടൺ നെല്ലുമാണ് ലഭിച്ചത്. ആറൻമുള പുഞ്ചയിൽ വിളഞ്ഞ നൂറ്റി എഴുപത്തി നാല് ടൺ നെല്ല് ആറൻമുള അരിയായി വിപണിയിലെത്തിയിട്ടുണ്ട്. കൂടുതൽ സ്ഥലത്തേയ്ക്ക് കൃഷിയിറക്കുന്നതിനുള്ള ശ്രമങ്ങൾ കൃഷിവകുപ്പ് നടത്തുന്നതിനിടയിലാണ് നെല്ല് കാണാനില്ലെന്ന പരാതി ഉയർന്നിരിക്കുന്നത്.