ആലപ്പുഴ ബൈപ്പാസിലൂടെ അടുത്തവർഷമാദ്യം വാഹനമോടും. ദേശീയപാതയിലെ ഏറ്റവും നീളംകൂടിയ മേൽപ്പാലമുള്ള പാത എന്ന പ്രത്യേകതയും ആലപ്പുഴ ബൈപ്പാസിന് സ്വന്തം. ഓച്ചിറ -ചേർത്തല ദേശീയപാത നാലുവരിയാകുന്നതോടെ ബൈപ്പാസും നാലുവരിയാക്കുമെന്ന് ആലപ്പുഴ എം.പി കെ.സി വേണുഗോപാൽ പറഞ്ഞു.
ആശങ്കകളുടെ കാർമേഖങ്ങൾ ആലപ്പുഴ ബൈപ്പാസിന്‍റെ മുകളിൽ നിന്ന് മാറി. ആലപ്പുഴ ബൈപ്പാസിലൂടെ വാഹനമോടുന്നതിനുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രം. 2018 ന്റെ തുടക്കത്തിൽ ആലപ്പുഴ ബൈപ്പാസിലൂടെ വാഹനമോടുമെന്ന് നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ എം.പി കെ.സി വേണുഗോപാൽ പറഞ്ഞു. കേന്ദ്ര.സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായിട്ടാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്.
രാജ്യത്തെ ദേശീയപാതയിൽ ഏറ്റവും വലിയ മേൽപ്പാലം ആലപ്പുഴ ബൈപ്പാസിന്‍റെ ഭാഗമാണ്. ഏഴ് കിലോമീറ്ററോം നീളം വരുന്ന ബൈപ്പാസിൽ മൂന്നര കിലോമീറ്റർ ഫ്ളൈ ഓവറാണ്. ആലപ്പുഴ ബീച്ചിന് സമാന്തരമായി കടൽകാഴ്ച്ചകൾ കാണാൻ സാധിക്കുന്ന രീതിയിലാണ് നിർമ്മാണം. ഓച്ചിറ.ചേർത്തല ദേശീയപാത നാലു വരിയാകുന്നതോടെ ഇപ്പോഴത്തെ രണ്ടുവരി ബൈപ്പാസും നാലു വരിയായി ഉയർത്തുമെന്നും എം.പി പറഞ്ഞു.
ബൈപ്പാസിന്‍റെ ആകെയുള്ള 356 ഗർഡറുകളിൽ 142 എണ്ണം പൂർത്തിയായി. 92 സ്ളാബുകളിൽ 22 എണ്ണം സ്ഥാപിച്ചു കഴിഞ്ഞു. റയിൽവേയുടെ അനുമതി ലഭിച്ചാൽ ഉടൻ രണ്ട് റയിൽവേ ഓവർബ്രിഡ്ജുകളുടേയും നിര്‍മാണം ആരംഭിക്കും.