തൃശൂർ നഗരത്തിൽ പാർക്കിങ് സ്ഥലത്ത് മരം കടപുഴകി വീണ് ഏഴ് വാഹനങ്ങൾ തകർന്നു. ശക്തമായ കാറ്റിലാണ് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീണത്. കാറിലിരുന്ന ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.
തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപത്തുള്ള കോർപ്പറേഷന്റെ പാർക്കിങ് ഏരിയായിലെ വൻമരമാണ് കടപുഴകി വീണത്. അഞ്ച് കാറും ഒരു ജീപ്പും ഒരു ഓട്ടോ റിക്ഷയും അടക്കമുള്ള വാഹനങ്ങൾക്ക് മുകളിലേക്കാണ് വീണത്. വാഹനങ്ങൾക്കെല്ലാം തന്നെ വലിയ തോതിൽ നാശനഷ്ടമുണ്ടായി. ഇന്ന് ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റാണ് മരം വീഴാൻ കാരണം. പഴക്കമുള്ള മരത്തിന്റെ ചുവട് തീയിട്ട് പൊള്ളയായ നിലയിലുമായിരുന്നു.
അപകടത്തിൽ തകർന്ന ഒരു കാറിനുള്ളിൽ വിശ്രമിക്കുകയായിരുന്ന ഡ്രൈവർ മൂവാറ്റുപുഴ സ്വദേശിയായ പ്രദീപ് പരുക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു. കാറിന്റെ മുൻവശം പൂർണമായും തകർന്നെങ്കിലും ഡ്രൈവിങ് സീറ്റിൽ ചാരി കിടന്നതാണ് പ്രദീപിന് തുണയായത്.
ഫയർ ഫോഴ്സെത്തി മരം മുറിച്ച് മാറ്റി വാഹനം പൂറത്തെടുത്തെങ്കിലും ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. വർഷങ്ങൾകക് മുൻപും ഈ പാർക്കിങ് ഏരിയായിൽ മരം വീണ് അപകടമുണ്ടായിരുന്നു. അപകടാവസ്ഥയിലായ ഒട്ടേറെ വൻമരങ്ങൾ നഗരത്തിലുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്.