പകർച്ചപ്പനിയ്ക്കൊപ്പം എറണാകുളം ജില്ല ഡിഫ്തീരിയ ഭീതിയിൽ. പറവൂർ കോട്ടുവള്ളി പഞ്ചായത്തില്‍ ഡിഫ്തീരിയ രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിഞ്ഞ നാലുവയസുകാരൻ മരിച്ചു. നാല് കുട്ടികൾ ചികിത്സയിലാണ്. പ്രതിരോധകുത്തിവയ്പ് എടുക്കാത്ത കുട്ടികളിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. കോട്ടുവള്ളി പഞ്ചായത്ത് ആറാംവാർഡിലെ മുഹമ്മദ് ഷെഫീഖിന്റെ നാല് വയസുകാരനായ മകനാണ് കഴിഞ്ഞ ദിവസം മരിച്ചത്.
രോഗബാധയെ തുടർന്ന് കോഴിക്കോട്ടെ പ്രകൃതി ചികിത്സാകേന്ദ്രത്തിൽ കുട്ടി ചികിത്സയിലായിരുന്നു. ശ്വാസതടസം കലശലായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മരിച്ച കുട്ടിയുടെ രണ്ട് സഹോദരങ്ങൾ രോഗലക്ഷണങ്ങളുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെയുള്ള പ്രതിരോധകുത്തിവയ്പ് എടുക്കാത്ത 10 കുട്ടികളുടെ പ്രാഥമിക സ്രവപരിശോധനയിൽ നാല് പേരിൽ ഡിഫ്തീരിയ ബാധ കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം റീജ്യണൽ ലാബിലെ പരിശോധനാഫലം കൂടി ലഭിച്ചാലോ ഡീഫ്തീരിയ സ്ഥിരീകരിക്കാനാകൂ. കോട്ടുവള്ളി ഗ്രാമപഞ്ചായത്തില്‍ മാത്രം കുട്ടികളിൽ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത പത്തിലധികം കുടുംബങ്ങളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഡിഫ്തീരിയ ലക്ഷണങ്ങളുമായി ഒരു കുട്ടി മരിച്ചതോടെ കോട്ടുവള്ളി രോഗപ്രതിരോധപ്രവർത്തനം ഊർജിതമാക്കി. പറവൂർ സർക്കാർ ആശുപത്രിയിൽ ഡിഫ്തീരിയ പ്രതിരോധത്തിനുള്ള എരിത്രോമൈസിൽ ഗുളിക ലഭ്യമാക്കിയിട്ടുണ്ട്. പക്ഷേ കുത്തിവയ്പിനോട് വിമുഖത കാണിച്ച കുടുംബങ്ങൾ മരുന്ന് കഴിക്കാൻ വിസമ്മതിക്കുന്നതും രോഗപ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.