കൊച്ചി കളമശേരിയിൽ റയിൽപാളത്തിൽ വിള്ളൽ കണ്ടെത്തി. ഒരുമണിക്കൂറോളം നേരം ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പാളത്തിൽ പരിശോധന നടത്തുകയായിരുന്ന ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് ബംഗളുരു കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
പന്ത്രണ്ട് മണിയോടെയാണ് കളമശേരി വട്ടേക്കുന്നത് റയിൽപാളത്തിൽ രണ്ടിഞ്ചോളം വ്യത്യാസത്തിൽ റയിൽപാളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഐലൻഡ് എക്സ്പ്രസ് കടന്ന് പോകുന്നതിന് നിമിഷങ്ങൾക്ക് മുൻപായിരുന്നു ഇത്. വിള്ളൽ കണ്ടെത്തിയ കീമാൻ ചൗധരി ഒരു കിലോമീറ്ററോളം ദൂരെ ഒാടി റയിൽപാളത്തിൽ ഡിറ്റൊണേറ്റർ സ്ഥാപിച്ച് ലോക്കോ പൈലറ്റിന് അപായസൂചന നൽകുകയായിരുന്നു. വിള്ളലുള്ള പാളത്തിന് അരകിലോമീറ്റർ അകലെ ട്രെയിൻ നിർത്താനും സാധിച്ചു..
ഒരു മണിക്കൂറോളം സമയം എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വിള്ളൽ കണ്ടെത്തിയ ഭാഗത്ത് ക്ലാംപ് സ്ഥാപിച്ച ശേഷം ട്രെയിനുകള്‍ വേഗം കുറച്ചാണ് ഇതുവഴി കടന്ന് പോകുന്നത്. മൂന്ന് മാസം മുൻപ് മാറ്റി സ്ഥാപിച്ച പാളത്തിലാണ് ഇപ്പോൾ വീണ്ടും വിള്ളൽ കണ്ടെത്തിയത്. ഈ പ്രദേശത്ത് പരിശോധനയും കാര്യക്ഷമാണ്.