സർക്കാർ ഫണ്ട് നൽകാത്തതിനാൽ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആദിവാസികൾക്കുള്ള ചികിത്സാ ധനസഹായം മുടങ്ങി. ആദിവാസികളായ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് നല്‍കുന്ന പ്രതിദിന സഹായമാണ് നിർത്തലാക്കിയത്. പട്ടികജാതി വികസന വകുപ്പ് ലക്ഷങ്ങളുടെ കുടിശിക നൽകിയില്ലങ്കിൽ രോഗികൾക്കുള്ള സൗജന്യ ഭക്ഷണ വിതരണവും നിലയ്ക്കും.
ആദിവാസി രോഗികൾക്ക് ഭക്ഷണവും ചികിത്സയും യാത്രയുമെല്ലാം സൗജന്യമായി നൽകുന്ന പദ്ധതിയാണ് നിലക്കുന്ന അവസ്ഥയിലായിരിക്കുന്നത്. പദ്ധതിക്കുള്ള തുക പട്ടിക ജാതി വകുപ്പാണ് ആശുപത്രികൾക്ക് നൽകുന്നത്. എന്നാൽ എട്ട് മാസമായി തൃശൂർ മെഡിക്കൽ കോളജിന് ഈ ഫണ്ട് ലഭിക്കുന്നില്ല. ആശുപത്രി വികസന സമിതിയിൽ നിന്ന് പണമെടുത്ത് സഹായം നൽകിയെങ്കിലും കുടിശിക 46 ലക്ഷമായി പെരുകിയതോടെയാണ് വികസന സമിതിയിൽ നിന്ന് പണമെടുക്കാനാവാതെയായി. ഇതോടെയാണ് സഹായം വെട്ടിക്കുറക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ രോഗികളുടെ കൂട്ടിരിപ്പുകാരന് ഭക്ഷണത്തിനും ചെലവിനുമായി 200 രൂപ നിരക്കിൽ നൽകിയിരുന്ന ദിനബത്ത നിർത്തലാക്കിയത്.
രോഗികൾക്ക് ഭക്ഷണം നൽകിയതിന് 5 ലക്ഷം രൂപ ഇന്ത്യൻ കോഫീ ഹൗസിന് കടം നൽകാനുണ്ട്. ഈ തുക ഉടൻ നൽകിയില്ലങ്കിൽ കോഫീ ഹൗസ് ഭക്ഷണവിതരണം നിർത്തുന്നതോടെ രോഗികൾക്കുള്ള സൗജന്യ ഭക്ഷണവും ഇല്ലാതാവും. പട്ടിക ജാതി വകുപ്പ് അനുവദിക്കാത്തത് നാല് ജില്ലകളിൽ നിന്നെത്തുന്ന ആദിവാസി രോഗികളെയാണ് ദോഷകരമായി ബാധിക്കുന്നത്.