തീപിടിത്ത രക്ഷാമാർഗങ്ങളില്ലാതെ കൊച്ചിയിലെ വ്യാപാര, വിനോദസഞ്ചാര കേന്ദ്രങ്ങൾ. പൈതൃകകേന്ദ്രമായ ബ്രോഡ്‍വേക്കും മട്ടാഞ്ചേരി ജൂതത്തെരുവിനും രക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിനായി ദുരന്തനിവാരണവിഭാഗം തയാറാക്കിയ രൂപരേഖ നഗരസഭ അവഗണിച്ചു. കോഴിക്കോട് മിഠായിത്തെരുവിലേത് പോലെ തീപിടിത്തമുണ്ടായാൽ ഈ കേന്ദ്രങ്ങൾ പൂർണമായും കത്തിനശിക്കുമെന്നാണ് അഗ്നിശമനസേനയുടെ മുന്നറിയിപ്പ്.
കൊച്ചിയുടെ പഴയ പ്രതാപം പേറുന്ന കച്ചവടകേന്ദ്രമായ ബ്രോഡ്‍വേ. വിദേശസഞ്ചാരികളുടെ കേന്ദ്രമായ മട്ടാഞ്ചേരി ജൂതത്തെരുവ്. അടിയന്ത സാഹചര്യം ഉണ്ടായാൽ ഇവിടെ ഒരിടത്തും ഒരു ഫയർ എൻജിന് പോലും കടന്നുകയറാൻ കഴിയില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് രണ്ടിടത്തും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് വിശദമായ രൂപരേഖ ദുരന്തനിവാരണ വിഭാഗം തയ്യാറാക്കിയത്. ബ്രോഡ്്വേയുടെയും ജൂതത്തെരുവിന്റെയും അടിസ്ഥാനഘടനയിൽ കാര്യമായ മാറ്റമൊന്നും വരുത്താതെ,, വാഹനങ്ങൾക്ക് പ്രവേശനസൗകര്യം ഒരുക്കുക, വെള്ളം നിറയ്ക്കുന്നതിനുള്ള ഹൈഡ്രെന്റ് പോയിന്റുകൾ സ്ഥാപിക്കുക എന്നിങ്ങനെ ഏറ്റവും ചുരുക്കത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ച രൂപരേഖ കഴിഞ്ഞ ഒക്ടോബറിലാണ് കൊച്ചി നഗരസഭയ്ക്കും ജില്ലാഭരണകൂടത്തിനും കൈമാറിയത്. ആറുമാസം പിന്നിട്ടിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് തുടർ നടപടിയൊന്നുമില്ല.
കോഴിക്കോട് മിഠായ്ത്തെരുവിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ദുരന്തനിവാരണ വിഭാഗം കൊച്ചിയിലെ പൈതൃകകേന്ദ്രങ്ങളും പരിശോധിച്ചത്. ബ്രോഡ്്വേയിൽ രാത്രികാലത്ത് നിർത്തിയിടുന്ന ചരക്കുലോറികൾ അപകടസാധ്യത കൂട്ടും. ഇതിന് നിരോധനം ഏർപ്പെടുത്തണമെന്നും നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഒബ്റോൺ മാളിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ദുരന്തനിവാരണ രൂപരേഖ വീണ്ടും ചർച്ചയാകുന്നത്.