തിരുവനന്തപുരത്തെ ടെക്കി നഗരമായ കഴക്കൂട്ടം മേഖല ഇനി ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിൽ. പ്രധാന കവലകൾക്ക് പുറമെ, പേയിങ് ഗസ്റ്റുകൾ താമസിക്കുന്ന വീടുകളിലും കാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ടെക്നോപാർക്ക്, കാര്യവട്ടം, കഴക്കൂട്ടം, മിഷൻ ഹോസ്പിറ്റൽ ജംങ്ഷനുകളിലായി 12 വീഡിയോ ക്യാമറകളും മൂന്ന് സ്റ്റിൽ ക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇതുവഴി ദൃശ്യമാകുന്ന ഓരോ ചലനവും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ നിരീക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും. ഇതിനുപുറമെയാണ് പേയിങ് ഗസ്റ്റുകൾ താമസിക്കുന്ന വീടുകളിലെ കാമറാസംവിധാനം. 466 വീടുകളിലായാണ് പേയിങ് ഗസ്റ്റുകൾ കഴക്കൂട്ടത്തും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്നത്.
ഏതാണ്ടെല്ലാം ടെക്നോപാർക്ക് ജീവനക്കാർ. ഇതിൽ 156 വീടുകളിൽ ക്യാമറവൽക്കരണം പൂർത്തിയായി. ബാക്കി അടുത്തമാസത്തോടെ പൂർണമാകും. മെമ്മറി കാർഡിലായിരിക്കും ഈ ദൃശ്യങ്ങൾ സൂക്ഷിക്കപ്പെടുക.
കഴക്കൂട്ടം പ്രദേശത്തെ വ്യാപാരികളുടേയും വിവിധ റസിഡൻസ് അസോസിയേഷനുകളുടേയും ശ്രമഫലമായാണ് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തതോടെ ക്യാമറ സംവിധാനം പ്രവർത്തനംതുടങ്ങി. ഇതോടെ ടെക്കി നഗരത്തിന്റെ സുരക്ഷ കൂടുതൽ ഭദ്രമായെന്നാണ് പൊലീസ് പറയുന്നത്.