തൃശൂർ പീച്ചിയിലെ പട്ടിലുംകുഴി ഗ്രാമവാസികള്‍ ഗതാഗത സൗകര്യമില്ലാതെ നട്ടംതിരിയുന്നു. പാലം നിർമിക്കുമെന്ന വാഗ്ദാനം ഒന്നര പതിറ്റാണ്ടായിട്ടും പാലിക്കാത്തതിനാൽ തോട്ടിലൂടെയാണ് വിദ്യാർഥികളടക്കം യാത്ര ചെയ്യുന്നത്. പാലത്തിന് ഫണ്ട് അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും ജനപ്രതിനിധികൾ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് പരാതി.
തൃശൂർ ജില്ലയിലെ തന്നെ ഏറ്റവും പിന്നാക്ക മേഖലകളിലൊന്നാണ് പീച്ചിക്ക് സമീപമുള്ള പട്ടിലുംകുഴിയും മൈലാട്ടുംപാറയും. എന്ത് ആവശ്യത്തിനും മണലിപ്പുഴ കടന്ന് പീച്ചിയിലെത്തണം ഈ നാട്ടുകാർക്ക്. പക്ഷെ പാറയിലും പോസ്റ്റിലും ചവിട്ടിയല്ലാതെ തോട് കടക്കാൻ മറ്റ് വഴിയില്ല. വേനൽകാലത്ത് തോട് മുറിച്ച് കടക്കാം. മഴക്കാലമായാൽ കുതിച്ചൊഴുകുന്ന മലവെള്ളമെത്തുന്നതോടെ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ടിവരും. വിദ്യാർഥികളുടെ പഠനം മുടങ്ങുന്നതും അപകടത്തിൽപെടുന്നതും പതിവാണ്.
പാലത്തിനായി മുറവിളി ശക്തമായപ്പോൾ 16 വർഷം മുൻപ് തറക്കല്ലിട്ടു. അതൊരു സ്മാരകമായി നാട്ടുകാർ ഇന്ന് കാത്തുസൂക്ഷിക്കുന്നതല്ലാതെ പാലം മാത്രം വന്നില്ല. ദുരിതങ്ങൾ വിവരിച്ച് നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഉടൻ പണം അനുവദിക്കാൻ കോടതി വിധിച്ചിട്ടും പ്രയോജനമുണ്ടാവുന്നില്ല.
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന അധികാര മനോഭാവത്തെ സമരത്തിലൂടെ മറികടക്കാനൊരുങ്ങുകയാണ് പുറംലോകത്തെത്താൻ മറ്റ് വഴിയില്ലാത്തെ ഈ നാട്ടുകാർ.