കൊച്ചി മരടിൽ വൻമരം കടപുഴകി വീണ് അഞ്ചുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. മരട് ന്യൂക്ലിയസ് മാളിന് സമീപം കൊച്ചി മധുര ദേശീയ പാതയിലേക്കാണ് മരം വീണത്. സമീപത്തെ വീടിനും ഒരു എടിഎമ്മിനും കേടുപാടുകൾ പറ്റി. ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കൊച്ചി മധുര ദേശീയ പാതയോരത്തെ വൻമഴമരമാണ് പുലർച്ചെ അഞ്ചുമണിയോടെ കടപുഴകി വീണത്. മരം നിന്നതിന് എതിർവശത്തെ എടിഎമ്മും വീടും ഭാഗികമായി തകർന്നു. ഇലക്ട്രിക് പോസ്റ്റും ഒടിഞ്ഞു. ഓടയ്ക്ക് സമീപത്ത് നിന്നിരുന്ന മരം വേരോടെ പിഴുത് നിലംപതിക്കുകയായിരുന്നു. മരം വീണതോടെ ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണമായി നിലച്ചു. തൃപ്പൂണിത്തുറ വൈറ്റില റോഡിലേക്ക് വാഹനങ്ങൾ വഴി തിരിച്ചു വിട്ടതോടെ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീണ്ടു.
ഫയർഫോഴസും പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി മൂന്നുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ മരം മുറിച്ചു മാറ്റി. പതിനൊന്നു മണിയോടെയാണ് കൊച്ചി മധുര ദേശീയ പാതവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാനായത്. ഇപ്പോൾ നിലം പതിച്ച മരത്തിന് സമീപത്ത് മറ്റൊരു വൻമരം കൂടി അപകടഭീഷണിയുയർത്തി നിൽക്കുന്നുണ്ട്.