വിദ്യാർഥികളില്ലാതെ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സ്കൂളിന് കൈത്താങ്ങായി സഹകരണ ബാങ്ക്. തൃശൂരിലെ പാണഞ്ചേരി സർവീസ് സഹകരണ ബാങ്കാണ് കണ്ണാറയിലെ എ.യു.പി സ്കൂൾ സ്വകാര്യ മാനേജ്മെന്റിൽ നിന്ന് ഏറ്റെടുത്തത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ആദ്യമായാണ് ഒരു ബാങ്ക് സ്കൂൾ ഏറ്റെടുക്കുന്നത്.
കള്ളപ്പണവു കൊള്ളപ്പലിശയും തുടങ്ങി സഹകരണബാങ്കുകൾ ഒട്ടേറെ ആക്ഷേപങ്ങൾ നേരിടുന്നതിനിടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ഇടപെടൽ. സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ പീച്ചിക്ക് സമീപം കണ്ണാറയിലുള്ള എയ്ഡഡ് സ്കൂൾ പൂട്ടലിന്റെ വക്കിലായിരുന്നു. ഇതോടെയാണ് ഒന്നേകാൽ കോടി രൂപ മുടക്കി ബാങ്ക് സ്കൂൾ വാങ്ങിയത്. 1500 കുട്ടികൾ വരെ പഠിച്ചിരുന്ന യു.പി സ്കൂളിൽ ഇപ്പോൾ 93 വിദ്യാർഥികളെയുള്ളു. സ്മാർട് ക്ളാസ് മുറികളടക്കം മികച്ച സൗകര്യമൊരുക്കി കുട്ടികളെ ആകർഷിക്കാൻ നാട്ടുകാരുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുകയാണ് ബാങ്കിന്റെ അടുത്ത ലക്ഷ്യം.
സഹകരണ ബാങ്ക് സ്കൂൾ ഏറ്റെടുക്കുന്നതിന്റെ സാങ്കേതിക തടസങ്ങൾ സർക്കാരിന്റെ സഹായത്തോടെ മറികടന്നാണ് സി.പി.എം നേതൃത്വത്തിലെ ഭരണസമിതി സ്കൂൾ വാങ്ങിയത്. 62 വർഷമായി സ്വകാര്യമാനേജ്മെന്റിന്റെ കൈവശമായിരുന്ന സ്കൂൾ ഈ അധ്യായന വർഷത്തോടെ നാടിന് സമർപ്പിക്കാനൊരുങ്ങുകയാണ് ബാങ്കിന്റെ നേതൃത്വം.